സംഘർഷ ഭീതി ; സന്ദർശക വിസക്കാർക്കും മടങ്ങിയെത്താനാകാത്തവർക്കും വിസാ കാലാവധി നീട്ടി കുവൈത്ത്

Kuwait

കുവൈത്ത് സിറ്റി : പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനമെടുത്ത് കുവൈത്ത്. രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യങ്ങളെ പരിഗണിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സന്ദർശക വിസയിലുള്ളവർക്ക് ഒരു മാസം സ്വമേധയാ അധിക കാലാവധി അനുവദിച്ചു. ഫെബ്രുവരി 28, 2026 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ കാലാവധി തീരാനിരിക്കുന്നതോ ആയ എല്ലാ തരത്തിലുള്ള വിസിറ്റ് വിസകൾക്കും ഒരു മാസം കാലാവധി നീട്ടി ലഭിക്കും. ഇത് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സ്വമേധയാ പ്രാബല്യത്തിൽ വരും. അതിനാൽ റെസിഡൻസി കാര്യാലയങ്ങളിൽ നേരിട്ട് പോകേണ്ടതില്ല. ഈ കാലയളവിൽ പിഴകളും ഫീസുകളും പൂർണമായി ഒഴിവാക്കും.

tRootC1469263">

അതേസമയം രാജ്യത്തിന് പുറത്തുള്ള കുവൈത്ത് റെസിഡെൻസിയുള്ളവരിൽ, അനുവദിച്ചിരുന്ന അഭാവകാലം കഴിഞ്ഞിട്ടും തിരികെ വരാൻ കഴിയാത്തവർക്ക് അധിക 3 മാസത്തെ അനുമതി നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഇതും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ലഭിക്കുക. രാജ്യത്തെ സാഹചര്യം അനുസരിച്ച് ഈ കാലാവധി കൂടുതൽ നീട്ടാനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ വിവരങ്ങൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ പിന്തുടരണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങി വിസ കാലാവധി തീർന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും ഫെബ്രുവരി 28ന് ശേഷം സന്ദർശക വിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവർക്കും ഇളവ് ലഭ്യമാണ്. താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും പിഴ ഉണ്ടാവില്ല. യുഎഇ ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസികേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ രൂപീകരിച്ച ആറ് നോർക്ക സഹായ കൂട്ടായ്മകളിൽ ബന്ധപ്പെടാനുളള ഫോൺ നമ്പറുകൾ സജ്ജമായി.

Tags