വിസയ്ക്കായി വ്യാജ കവര്‍ച്ചാ നാടകം ; പത്ത് ഇന്ത്യക്കാര്‍ക്കെതിരെ അമേരിക്കയില്‍ കേസ് ; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

arrest

കടകളില്‍ ആയുധധാരികളായ അക്രമികളെത്തി കവര്‍ച്ച നടത്തുന്നതായി അഭിനയിക്കുകയും അതിലൂടെ തങ്ങള്‍ ആക്രമണത്തിന് ഇരയായെന്നും കാണിച്ച് യു വിസ സ്വന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു.

അമേരിക്കയില്‍ നിയമ വിരുദ്ധമായി താമസിച്ച് വരികയായിരുന്ന പത്ത് ഇന്ത്യന്‍ പൗരന്മാര്‍ വിസ തട്ടിപ്പിനായി വ്യാജ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ബോസ്റ്റണിലെ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കടകളില്‍ ആയുധധാരികളായ അക്രമികളെത്തി കവര്‍ച്ച നടത്തുന്നതായി അഭിനയിക്കുകയും അതിലൂടെ തങ്ങള്‍ ആക്രമണത്തിന് ഇരയായെന്നും കാണിച്ച് യു വിസ സ്വന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു.


അമേരിക്കയില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും കേസുകളില്‍ നിയമപാലകരെ സഹായിക്കുന്നവര്‍ക്കും നല്‍കുന്ന പ്രത്യേക വിസയാണ് യു വിസ. ശാരീരികമായോ മാനസികമായോ പീഡനം അനുഭവിച്ചവര്‍ക്ക് യുഎസില്‍ തുടരാന്‍ ഈ വിസ അനുമതി നല്‍കുന്നു. ഇതു ദുരുപയോഗം ചെയ്യാനാണ് പ്രതികള്‍ വ്യാജ കവര്‍ച്ചകള്‍ നാടകീയമായി ആസൂത്രണം ചെയ്തത്.
പണം നല്‍കി ഒരാളെ കവര്‍ച്ചക്കാരനായി വാടകക്കെടുക്കും, ഇയാള്‍ കടകളില്‍ തോക്കുമായി എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുന്നതായി അഭിനയിക്കും. കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ട് അഞ്ചുമിനിറ്റിന് ശേഷം മാത്രം പൊലീസിനെ വിവരം അറിയിക്കും. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ തെളിവായി കാണിച്ച് വിസയ്ക്കായി അപേക്ഷിക്കും.
തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ റാംഭായ് പട്ടേലും ഡ്രൈവര്‍ ബല്‍വീന്ദര്‍ സിങ്ങും 2025 മേയ് മാസത്തില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
വിസ തട്ടിപ്പിനുള്ള ഗൂഢാലോചനയ്ക്ക് അഞ്ചു വര്‍ഷം വരെ തടവും 2.5 ലക്ഷം ഡോളര്‍ പിഴയും ലഭിക്കാം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ഉടന്‍ ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തും.

Tags