നെതന്യാഹുവിനെ ആധുനിക കാലത്തെ 'ഹിറ്റ്ലറെന്ന് എര്‍ദോഗന്‍ ; സദ്ദാംഹുസൈനാവുകയാണ് എര്‍ദോഗനെന്നും അതിന്റെ ഫലം എന്താകുമെന്ന് ഓര്‍ക്കണമെന്നും ഇസ്രയേല്‍

netanyahu

കഴിഞ്ഞ കുറച്ചു മാസങ്ങളായി തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിട്ടുണ്ട്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. നെതന്യാഹുവിനെ ആധുനിക കാലത്തെ 'ഹിറ്റ്ലര്‍' എന്ന് വിശേഷിപ്പിച്ച എര്‍ദോഗന്‍, രക്തദാഹവും വിദ്വേഷവും കൊണ്ട് നെതന്യാഹു അന്ധനായെന്ന് വിമര്‍ശിച്ചു. ഗാസയിലെയും ലബനനിലെയും ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെ കടന്നാക്രമിക്കുമെന്ന പരോക്ഷ ഭീഷണിയും അദ്ദേഹം മുഴക്കി. നെതന്യാഹുവിന്റെ പേര് ഹിറ്റ്ലര്‍ക്കും മുസ്സോളിനിക്കും സ്റ്റാലിനുമൊപ്പമാണ് ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നതെന്ന് എര്‍ദോഗന്‍ പറഞ്ഞു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇതിന് നെതന്യാഹു ലോകത്തോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിട്ടുണ്ട്. ഗാസയിലെ സൈനിക നടപടികളെത്തുടര്‍ന്ന് ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുര്‍ക്കി നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.

ഗാസയ്ക്ക് പിന്നാലെ ലബനനിലേക്കും യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ നീക്കം മേഖലയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന്റെ ഇത്തരം നീക്കങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നത് ലജ്ജാകരമാണെന്നും എര്‍ദോഗന്‍ പറഞ്ഞു. തുര്‍ക്കിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. എര്‍ദോഗന്‍ സദ്ദാം ഹുസൈന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അതിന്റെ ഫലം എന്തായിരിക്കുമെന്ന് അദ്ദേഹം ഓര്‍ക്കണമെന്നും ഇസ്രായേല്‍ തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് ലോകത്തിന് ആശങ്കയാകുകയാണ്.

Tags