മൊറോക്കോയിലെ ഭൂകമ്പത്തിൽ മരണം 1037 ആയി ; നിരവധി ആളുകൾ മണ്ണിനടിയിൽ

സഹാറ മരുഭൂമിയുടെയും അറ്റ്ലസ് പർവത നിരകളുടെയും രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജനങ്ങൾ ഉറക്കത്തിലായ നേരത്ത് വീടുകൾ നിലംപൊത്തി. ഒട്ടേറെ ആഫ്രിക്കൻ അറബ് പൗരാണിക നഗരങ്ങളും മന്ദിരങ്ങളും ഉള്ള മൊറോക്കോയിൽ മിക്കതും തകർന്നടിഞ്ഞു. പലയിടങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ ആകാത്തതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന റിപ്പോർട്ടാണ് തുടക്കത്തിൽ പുറത്ത് വന്നത്. ആയിരങ്ങൾ ഇപ്പോഴും പാതിജീവനോടെ അവശിഷ്ടങ്ങൾക്ക് അടിയിലാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിറയുന്നത് നടുക്കുന്ന ദൈന്യതയാണ്.
ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഓരോ വർഷവും എത്തുന്ന സുപ്രധാനമായ മാറക്കേഷ് നഗരവും തകർന്നടിഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേരും ദുരന്തമേഖലയിൽ കുടുങ്ങിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ ആയിരങ്ങൾ തെരുവിലാണ്. വിവിധ ലോകരാജ്യങ്ങൾ മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.