ഡൊണാൾഡ് ട്രംപ് സ്വയം യേശുവിനെപ്പോലെ ; വിവാദ എഐ ചിത്രം നീക്കം ചെയ്തു
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യേശുവിനെപ്പോലെ ചിത്രീകരിക്കുന്ന വിവാദപരമായ സോഷ്യൽ മീഡിയ പോസ്റ്റ് നീക്കം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഈ ചിത്രത്തിൽ, ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് കാണിച്ചിരുന്നത്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഈ പോസ്റ്റിനെതിരെ ട്രംപിനെ പിന്തുണയ്ക്കുന്നവരിൽ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ആളുകൾക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയിൽ തിളങ്ങുന്ന കൈ വെച്ചിരിക്കുന്നതായിരുന്നു ആ ചിത്രം. ഇത് യേശു രോഗികളെ സുഖപ്പെടുത്തുന്ന മതപരമായ പെയിന്റിങുകൾക്ക് സമാനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടിയും അമേരിക്കൻ പതാകയും യുദ്ധവിമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. "താൻ ആളുകളെ വളരെയധികം മെച്ചപ്പെട്ടവരാക്കുന്നുണ്ട്" എന്നാണ് ചിത്രം പങ്കുവെച്ചതിനെക്കുറിച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഇത്തരമൊരു ചിത്രം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ ആക്ടിവിസ്റ്റായ ഷോൺ ഫ്യൂച്ച് പ്രതികരിച്ചു.
ചിത്രത്തിനെതിരെ കടുത്ത വിമർശനമാണ് മതവിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ദൈവത്തെ പരിഹസിക്കരുത് എന്നാണ് പ്രമുഖ യാഥാസ്ഥിതിക ആക്ടിവിസ്റ്റ് റൈലി ഗെയിൻസ് പ്രതികരിച്ചത്. ചിത്രം എല്ലാ പരിധികളും ലംഘിച്ചുവെന്നും വിശ്വാസികൾക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിലെ പത്രപ്രവർത്തകൻ ഡേവിഡ് ബ്രോഡിയും വ്യക്തമാക്കി. ട്രംപിന്റെ മുൻപത്തെ സോഷ്യൽ മീഡിയ ഇടപെടലുകളും ഇത്തരത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു ഫെബ്രുവരിയിൽ ബറാക് ഒബാമയെയും മിഷേൽ ഒബാമയെയും അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചത് പ്രതിഷേധത്തെത്തുടർന്ന് വൈറ്റ് ഹൗസിന് നീക്കം ചെയ്യേണ്ടി വന്നിരുന്നു.
ഈ വിവാദ ചിത്രം പങ്കുവെക്കുന്നതിന് തൊട്ടുമുൻപ് ട്രംപ് മാർപാപ്പ ലിയോ പതിനാലാമനെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മാർപാപ്പ വിദേശനയങ്ങളിൽ വളരെ മോശമാണെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇറാനിലെ സൈനിക ഇടപെടലുകളെ മാർപാപ്പ ആവർത്തിച്ച് അപലപിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇറാൻ യുദ്ധം അസംബന്ധവും മനുഷ്യത്വരഹിതവുമായ അക്രമമാണ് എന്നാണ് ലിയോ പതിനാലാമൻ വിശേഷിപ്പിച്ചത്.
തനിക്ക് ട്രംപ് ഭരണകൂടത്തെയോ സുവിശേഷ സന്ദേശം ഉറക്കെ പറയുന്നതിനെയോ ഭയമില്ലെന്ന് മാർപാപ്പ വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ ക്ഷമ ചോദിക്കാൻ ട്രംപ് തയ്യാറായില്ലെന്ന് മാത്രമല്ല, മാർപാപ്പയുടെ നിലപാടുകൾ തെറ്റാണെന്ന് ആവർത്തിക്കുകയും ചെയ്തു. ഇറാനെ ആണവായുധങ്ങൾ നേടാൻ അനുവദിക്കില്ലെന്നും മാർപാപ്പയ്ക്ക് അതിന്റെ പ്രത്യാഘാതങ്ങൾ അറിയില്ലെന്നും ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് പറഞ്ഞു. മുൻപും ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇത്തരത്തിൽ വിവാദങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
.jpg)

