യാത്രക്കാരി മരിച്ചിട്ടും യാത്ര തുടർന്നു: മൃതദേഹവുമായി 13 മണിക്കൂർ പറന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം
ലണ്ടൺ: ഹോങ്കോങ്ങിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന ബ്രിട്ടീഷ് എയർവേസിൽ വെച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി വിമാനം 13 മണിക്കൂർ സഞ്ചരിച്ചു . എയർബസ് A350-1000 വിമാനത്തിൽ വെച്ചാണ് 60 വയസുള്ള വയോധിക മരിച്ചത്. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ മരിക്കുകയായിരുന്നു.
യാത്രക്കാരി മരിച്ചെങ്കിലും വിമാനം ഹോങ്കോങ്ങിലേക്ക് തിരിച്ചിറക്കാനോ മറ്റ് വിമാനത്താവളങ്ങളിൽ ലാൻഡിംഗ് നടത്താനോ പൈലറ്റുമാർ തയ്യാറായില്ല. ഒരാൾ മരിച്ചു കഴിഞ്ഞാൽ അത് സാങ്കേതികമായി 'മെഡിക്കൽ എമർജൻസി' ആയി കണക്കാക്കില്ലെന്ന് വ്യക്തമാക്കിയ ജീവനക്കാർ, 13.5 മണിക്കൂർ ദൈർഘ്യമുള്ള യാത്ര തുടർന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. മൃതദേഹം ആദ്യം ശുചിമുറിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും പിന്നീട് വിമാനത്തിന്റെ പിൻഭാഗത്തുള്ള ഗാലിയിലേക്ക് (മാറ്റുകയായിരുന്നു.
എന്നാൽ, ഈ ഭാഗത്തെ തറ ചൂടാകുന്ന കാര്യം ജീവനക്കാർ ശ്രദ്ധിച്ചില്ല. യാത്ര തുടരുന്നതിനിടെ ഈ ചൂട് കാരണം മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങുകയും അത് വിമാനത്തിന്റെ പിൻഭാഗത്ത് പടരുകയും ചെയ്തു. ഇത് മറ്റ് യാത്രക്കാർക്കും ജീവനക്കാർക്ക് പ്രയാസമുണ്ടാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലണ്ടനിൽ വിമാനം ഇറങ്ങിയ ശേഷം പൊലീസ് എത്തി അന്വേഷണം പൂർത്തിയാക്കുന്നത് വരെ യാത്രക്കാർ 45 മിനിറ്റോളം വിമാനത്തിനുള്ളിൽ തന്നെ തുടരേണ്ടി വന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ബ്രിട്ടീഷ് എയർവേയ്‌സ്, ഇത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. സാധാരണയായി വിമാനത്തിനുള്ളിൽ ആരെങ്കിലും മരിച്ചാൽ മൃതദേഹം ബാഗിലോ പുതപ്പിലോ പൊതിഞ്ഞ് യാത്രക്കാർ കുറവുള്ള ഭാഗത്തേക്ക് മാറ്റാറാണ് പതിവ്. എന്നാൽ വിമാനം പൂർണ്ണമായും ബുക്ക് ചെയ്ത സാഹചര്യമാണെങ്കിൽ മൃതദേഹം പഴയ സീറ്റിൽ തന്നെ ഇരുത്തേണ്ടി വരാറുണ്ട്.
.jpg)


