ബ്രസീൽ ഫുട്ബോൾ ഇതിഹാസം ബ്രിട്ടോ അന്തരിച്ചു
റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസം ബ്രിട്ടോ അന്തരിച്ചു. 86 വയസായിരുന്നു.ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ (സിബിഎഫ്) ആണ് മരണ വാർത്ത സ്ഥിരീകരിച്ചത്. മരണ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 1970ൽ ബ്രസീലിനു ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രതിരോധ താരവും ഇതിഹാസവുമാണ് ഹെർക്കൂലിസ് ബ്രിട്ടോ റുവാസ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി കണക്കാക്കപ്പെടുന്ന 1970ലെ ബ്രസീൽ ടീമിന്റെ പ്രതിരോധക്കോട്ട കാത്തത് ബ്രിട്ടോ ആയിരുന്നു. മറ്റൊരു ഫിഫ ലോകകപ്പ് വേളയിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.
ഫുട്ബോൾ ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.പെലെ, ജെയർസീഞ്ഞോ, റിവെലിനോ തുടങ്ങിയ ഇതിഹാസങ്ങൾ മൈതാനത്ത് വിസ്മയം തീർത്തപ്പോൾ, വിൽസൺ പിയാസയ്ക്കൊപ്പം ബ്രസീലിന്റെ പ്രതിരോധ നിരയ്ക്ക് കാവലൊരുക്കിയത് ബ്രിട്ടോ ആയിരുന്നു. മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ ബ്രസീൽ കളിച്ച ആറ് മത്സരങ്ങളിലും ബ്രിട്ടോ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഒരു മത്സരത്തിൽ പോലും അദ്ദേഹത്തെ കോച്ച് പിൻവലിച്ചിരുന്നില്ല.
1964നും 1972നും ഇടയിൽ ബ്രസീലിനായി 61 മത്സരങ്ങൾ ബ്രിട്ടോ കളിച്ചു. 1966 ലോകകപ്പിലും അദ്ദേഹം പങ്കെടുത്തു. കൂടാതെ 1971ൽ കോപ്പ റോക്ക, 1972ൽ ടാസ ഇൻഡിപെൻഡെൻസിയ എന്നിവ നേടിയ ബ്രസീൽ ടീമിലും അംഗമായിരുന്നു.വാസ്കോ ഡ ഗാമ ക്ലബിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം ഫ്ലെമെംഗോ, ക്രൂസീറോ, ഇന്റർനാഷണൽ, കൊറിന്ത്യൻസ്, ബോട്ടാഫോഗോ തുടങ്ങിയ ബ്രസീലിലെ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്.
ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് ബ്രിട്ടോ വിടവാങ്ങുന്നത്. 1970ലെ ലോകകപ്പ് വിജയത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. ഈ ലോകകപ്പിൽ കളിക്കുന്ന താരങ്ങൾക്ക് ബ്രിട്ടോയുടെ പോരാട്ടവീര്യം ഒരു വലിയ പ്രചോദനമാകും- സമീർ ഷൗദ് (ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്).
.jpg)

