ബാഗ്ദാദില്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണെ വിട്ടയച്ചു

shelly kittleson

മാര്‍ച്ച് 31 മുതല്‍ ബാഗ്ദാദില്‍ തടങ്കലിലായിരുന്നു. ഇറാഖില്‍ നിന്ന് ഉടന്‍ തന്നെ പോകുമെന്ന ഉറപ്പിലാണ് മോചനം

അമേരിക്കന്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണ്‍ ബാഗ്ദാദില്‍ നിന്ന് മോചിതയായി. കഴിഞ്ഞ ആഴ്ച ബാഗ്ദാദില്‍ തട്ടിക്കൊണ്ടുപോയ ഷെല്ലി കിറ്റില്‍സണ്‍ ചൊവ്വാഴ്ചയാണ് വിട്ടയക്കപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സാണ് വിവരം സ്ഥിരീകരിച്ചത്. നിലവില്‍ കിറ്റില്‍സണ്‍ എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
മാര്‍ച്ച് 31 മുതല്‍ ബാഗ്ദാദില്‍ തടങ്കലിലായിരുന്നു. ഇറാഖില്‍ നിന്ന് ഉടന്‍ തന്നെ പോകുമെന്ന ഉറപ്പിലാണ് മോചനം. 49 വയസ്സുകാരിയായ ഷെല്ലി കിറ്റില്‍സണെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത്, ഇറാഖ് സുരക്ഷാ സേന പ്രതികളെ പിന്തുടര്‍ന്നിരുന്നതായി ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ പിന്തുടരലിനിടയില്‍ തട്ടിക്കൊണ്ടുപോയവര്‍ സഞ്ചരിച്ചിരുന്ന ഒരു കാര്‍ മറിയുകയും, ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വിദേശികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി കഴിഞ്ഞ ആഴ്ച സുരക്ഷാ സേനയ്ക്ക് ഉത്തരവ് നല്‍കിയിരുന്നു. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെല്ലി അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകയാണ്. 

Tags