‘ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വിജയിച്ചു, ദൗത്യം പൂർത്തിയാകാതെ മടങ്ങില്ല‘ : ട്രംപ്
വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. കെന്റക്കിയിലെ ഹെബ്രോണിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫലം തീരുമാനിക്കപ്പെട്ടുവെന്നും, എന്നാൽ ദൗത്യം പൂർണ്ണമായി പൂർത്തിയാക്കാൻ അമേരിക്കൻ സേന അവിടെ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
'വിജയം ഞങ്ങളുടേത്' നമ്മൾ ജയിച്ചു കഴിഞ്ഞു എന്ന് ട്രംപ് തന്റെ അനുയായികളോട് പറഞ്ഞു. ആദ്യ മണിക്കൂറിൽ തന്നെ എല്ലാം അവസാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ദൗത്യം പൂർത്തിയാക്കാതെ നേരത്തെ മടങ്ങാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
യു.എസ് സൈന്യം ഇറാനിയൻ നാവികസേനയെ തകർത്തെറിഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു. 58 ഇറാനിയൻ നാവിക കപ്പലുകൾ തകർത്തുവെന്നും, ഇതൊരു നിർണ്ണായകമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക കാമ്പയിന് നൽകിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരിനെക്കുറിച്ചും ട്രംപ് തമാശരൂപേണ സംസാരിച്ചു. നിരവധി പേരുകൾ പരിഗണിച്ചെങ്കിലും 'എപ്പിക് ഫ്യൂറി' എന്ന പേര് തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനിലെ കമാൻഡ് ഘടനയെ യു.എസ് ആക്രമണം ദുർബലപ്പെടുത്തിയതായും, നിരവധി മുതിർന്ന നേതാക്കളെ ഇല്ലാതാക്കിയതായും ട്രംപ് അവകാശപ്പെട്ടു. ഇറാനിൽ പുതിയൊരു നേതൃത്വം ഉടലെടുക്കുന്നുണ്ടെന്നും, അവർക്ക് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം എണ്ണ വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കിയെങ്കിലും, ഇന്ധനവില കുറക്കുന്നതിനായി അമേരിക്കയുടെ 'സ്ട്രാറ്റജിക് പെട്രോളിയം റിസർവ്' ഉപയോഗപ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചു. വിപണി വൈകാതെ സ്ഥിരതയിലേക്ക് മടങ്ങുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാഴ്ച മുമ്പാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളും ആണവ പദ്ധതികളും ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ചത്. വിജയം അവകാശപ്പെടുമ്പോഴും ലക്ഷ്യങ്ങൾ പൂർണ്ണമായി നിറവേറ്റുന്നത് വരെ സൈനിക സാന്നിധ്യം തുടരുമെന്ന നിലപാടിലാണ് ട്രംപ്.
.jpg)

