രണ്ട് ലോകമഹായുദ്ധങ്ങളിലും വിജയം കൈവരിക്കുന്നതിൽ അമേരിക്ക ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചു : ഡോണൾഡ് ട്രംപ്


രണ്ട് ലോകമഹായുദ്ധങ്ങളിലും വിജയം കൈവരിക്കുന്നതിൽ അമേരിക്ക ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചുവെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെയ് 8 രണ്ടാം ലോകമഹായുദ്ധ വിജയദിനമായും നവംബർ 11 ഒന്നാം ലോകമഹായുദ്ധ വിജയദിനമായും പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചു.
സോവിയറ്റ് സൈന്യം ബെർലിൻ പിടിച്ചടക്കിയതിന് തൊട്ടുപിന്നാലെ, 1945 മെയ് 8 ന് നാസി ജർമ്മനി സഖ്യസേനയ്ക്ക് മുന്നിൽ ഔദ്യോഗികമായി കീഴടങ്ങി. റഷ്യയിൽ അർദ്ധരാത്രിക്ക് ശേഷം കീഴടങ്ങൽ പ്രാബല്യത്തിൽ വന്നു. പരമ്പരാഗതമായി, മെയ് 8 യൂറോപ്പിലെ വിജയ ദിനമായി ആചരിക്കുന്നു, റഷ്യ മെയ് 9 ന് ആഘോഷിക്കുന്നു.

തങ്ങളുടെ നിരവധി സഖ്യകക്ഷികളും സുഹൃത്തുക്കളും മെയ് 8 വിജയദിനമായി ആഘോഷിക്കുന്നുണ്ട്, എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിൽ വിജയകരമായ ഫലം സൃഷ്ടിക്കുന്നതിൽ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ അമേരിക്ക യത്‌നിച്ചിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ ഒരു പോസ്റ്റിൽ എഴുതി. ശക്തിയുടെയോ, ധൈര്യത്തിന്റെയോ, സൈനിക വൈഭവത്തിന്റെയോ കാര്യത്തിൽ അമേരിക്കയുടെ അടുത്ത് ആരും ഉണ്ടായിരുന്നില്ല എന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്ക രണ്ട് യുദ്ധങ്ങളിലും വിജയിച്ചു. തങ്ങൾ വീണ്ടും വിജയങ്ങൾ ആഘോഷിക്കാൻ പോകുന്നുവെന്ന് ട്രംപ് ചൂണ്ടിക്കാണിക്കുന്നു.