ടൂറിസം വകുപ്പ് ഈ വർഷം 100 പദ്ധതികൾ പൂർത്തിയാക്കും


തിരുവനന്തപുരം: ഈ വർഷം ടൂറിസം വകുപ്പിന് കീഴിൽ 100 പദ്ധതികൾ പൂർത്തീകരിക്കാൻ തീരുമാനം. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിൻറെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
പുരോഗമിക്കുന്നതും തുടങ്ങേണ്ടതുമായ പ്രവൃത്തികളെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. പുരോഗമിക്കുന്ന പദ്ധതികളിൽ പൂർത്തീകരിക്കാനാകുന്ന പദ്ധതികൾക്ക് കൃത്യമായ സമയക്രമം നിശ്ചയിച്ച് മുന്നോട്ടുപോകാൻ മന്ത്രി നിർദ്ദേശം നൽകി. പ്രവൃത്തികളുടെ ഓരോ ഘട്ടത്തിലും കൃത്യമായ സമയം നിശ്ചയിക്കണം. ഇത് പ്രാവർത്തികമായെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകാനും നിശ്ചയിച്ചു.
ഓണാഘോഷം, ചാമ്പ്യൻസ് ബോട്ട് ലീഗ്, ന്യൂ ഇയർ ലൈറ്റിംഗ്, ബേപ്പൂർ ഫെസ്റ്റ് തുടങ്ങി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികൾക്കുള്ള ഇവൻറ് കലണ്ടറും നേരത്തെ തന്നെ പുറത്തിറക്കും. ഈ ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കാനും മന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാന സർക്കാരിൻറെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്രം അംഗീകരിച്ച പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേക സംവിധാനമുണ്ടാക്കും. ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിൽ അവതരിപ്പിക്കപ്പെട്ട കൂടുതൽ പദ്ധതികൾ പ്രാവർത്തികമാക്കാനും മന്ത്രി നിർദ്ദേശിച്ചു. മേൽപ്പാലങ്ങൾക്ക് കീഴിലുള്ള വി-പാർക്കുകൾ സംസ്ഥാന വ്യാപകമാക്കുന്നതിനുള്ള കർമ്മ പദ്ധതിയും അംഗീകരിച്ചു. വി-പാർക്ക് നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ ചുമതല കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ ഏൽപ്പിക്കാനും തീരുമാനമായി.

യോഗത്തിൽ ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.