മൂന്നാറിനെ വീണ്ടും നീലക്കടലാക്കി മാറ്റാൻ കുറിഞ്ഞിപ്പൂക്കൾ
ഇടുക്കി: പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് മൂന്നാർ മലനിരകളിൽ കുറിഞ്ഞി വസന്തം പൂർണ്ണരൂപത്തിലാവുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞിപ്പൂക്കൾ വിരുന്നെത്തുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടമല എന്നീ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ കുറിഞ്ഞിച്ചെടികൾ പലതും ചെറിയ രീതിയിൽ പൂവിട്ട് തുടങ്ങിയിട്ടുണ്ട്.
ഈ കുറിഞ്ഞി സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമാകുന്നത് അതീവ പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടി മലനിരകളാണ്. മുൻ വർഷങ്ങളിൽ റിസോർട്ട് മാഫിയകൾ വ്യാപകമായി കൈയേറി തച്ചുടച്ച 13 ഏക്കറിലധികം ഭൂമിയുടെ പട്ടയം റദ്ദാക്കി സർക്കാർ അത് പൂർണ്ണമായി തിരിച്ചുപിടിച്ചിരുന്നു. മനുഷ്യന്റെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ ഒഴിഞ്ഞതോടെ പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടെടുത്തതിന്റെ അടയാളമാണ് ചൊക്രമുടിയിൽ ഇപ്പോൾ ദൃശ്യമാകുന്ന കുറിഞ്ഞി ചെടികൾ. ചൊക്രമുടിക്ക് ചുറ്റും ജീവിക്കുന്ന മുതുവാൻ ആദിവാസി വിഭാഗത്തിന് തങ്ങളുടെ പവിത്രമായ മലനിരകൾ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഒരു പുണ്യനിമിഷം കൂടിയാണിത്.
.jpg)

