കേരള ടൂറിസം പ്രമുഖ ബ്രിട്ടീഷ് സ്റ്റുഡിയോയും സംവിധായകൻ ഷാർലറ്റ് ഫാൻറല്ലിയുമായി കൈകോർക്കുന്നു

Kerala Tourism joins hands with leading British studio and director Charlotte Fantallie
Kerala Tourism joins hands with leading British studio and director Charlotte Fantallie

തിരുവനന്തപുരം: ആഗോള ടൂറിസം ഡെസ്റ്റിനേഷനെന്ന കേരളത്തിൻറെ ഖ്യാതിക്ക് പ്രചോദനമേകി സംസ്ഥാനത്തിൻറെ പ്രകൃതിസൗന്ദര്യവും കാഴ്ചാനുഭവങ്ങളും ആവിഷ്കരിച്ച് ജനപ്രിയ ടെലിവിഷൻ സീരീസ് 'കാർ ആൻഡ് കൺട്രി: ക്വസ്റ്റ്.

കേരള ടൂറിസത്തിൻറെ സഹകരണത്തോടെ യുകെയിലെ സെർച്ച്ലൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിച്ച സീരീസിൻറെ ട്രെയ്‌ലർ വഴുതക്കാട് ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിൻറെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. 10 മിനിറ്റ് ദൈർഘ്യമുള്ളതാണ് ട്രെയ്‌ലർ.

tRootC1469263">

'കാർ ആൻഡ് കൺട്രി: ക്വസ്റ്റ്' നിലവിൽ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ആപ്പിൾ ടിവി സ്ട്രീം ചെയ്യുന്നുണ്ട്. ഏതാനും മാസങ്ങൾക്കകം ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ ആപ്പിൾ ടിവി ഇത് സ്ട്രീം ചെയ്യും. തുടർന്ന് വ്യത്യസ്ത പ്രക്ഷേപണ ചാനലുകളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും പ്രദർശിപ്പിക്കും.

സാഹസികത, സംസ്കാരം, ഓട്ടോമോട്ടീവ് എന്നിവയുടെ മിശ്രണമാണ് 'കാർ ആൻഡ് കൺട്രി: ക്വസ്റ്റ്' സീരീസ്. ആഡംബര ഫെരാരി കാറുകളിലും റോയൽ എൻഫീൽഡ് ബൈക്കുകളിലുമായി കേരളത്തിലൂടെയും ഇറ്റലിയിലൂടെയുമുള്ള സഞ്ചാരമാണ് സീരീസിലുള്ളത്.

കാർ ആൻഡ് കൺട്രി: ക്വസ്റ്റ് ടെലിവിഷൻ സീരീസിനായി യൂറോപ്പിനു പുറത്ത് തെരഞ്ഞെടുക്കുന്ന സ്ഥലം കേരളമാണെന്നത് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. കോവിഡിനു ശേഷം വിദേശ വിനോദ സഞ്ചാരികളുടെ ഉൾപ്പെടെ ആകർഷിക്കുന്നതിനായി നൂതന മാർക്കറ്റിംഗ് കാമ്പയിനുകളുമായാണ് കേരള ടൂറിസം മുന്നോട്ടുപോകുന്നത്. അടുത്തിടെ നടപ്പാക്കിയ ലുക്ക് ഈസ്റ്റ് പോളിസി ഇതിൻറെ ഭാഗമാണ്. ആപ്പിൾ ടിവിയുടെ കാർ ആൻഡ് കൺട്രി: ക്വസ്റ്റ് ടെലിവിഷൻ സീരീസുമായി സഹകരിക്കുന്നതും ഇതിൻറെ ഭാഗമാണ്. കേരളത്തിൻറെ ടൂറിസം ആകർഷണങ്ങളും സംസ്കാരവും പരിചയപ്പെടാൻ സീരീസ് പ്രചോദനമായേക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൻറെ പ്രകൃതി സൗന്ദര്യത്തിനൊപ്പം സമ്പന്നമായ സംസ്കാരവും ജീവിതവും അടുത്തറിയാൻ സഹായിക്കുന്നതാണ് ഈ ടെലിവിഷൻ സീരീസെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു.

ലോകത്ത് തീർച്ചയായും കണ്ടിരിക്കേണ്ട ഡെസ്റ്റിനേഷൻ എന്ന നിലയിലുള്ള കേരളത്തിൻറെ പെരുമയ്ക്ക് കൂടുതൽ ആഗോള അംഗീകാരം നൽകുന്നതാണ് ഈ ടെലിവിഷൻ സീരീസെന്ന് സെർച്ച്ലൈറ്റ് പ്രൊഡക്ഷൻസിലെ ജോസഫ് തോമസ് പൊട്ടംകുളം സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.
 
റേസിംഗ് ഡ്രൈവറും ഫോർമുല വൺ ചാമ്പ്യൻ ജെയിംസ് ഹണ്ടിൻറെ മകനുമായ ഫ്രെഡി ഹണ്ട്, റേസർ ആഷിഖ് താഹിർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
 
അവാർഡ് ജേതാവായ ഷാർലറ്റ് ഫാൻറല്ലി സംവിധാനം ചെയ്ത് ബ്രാൻഡഡ് സ്റ്റുഡിയോസ് നിർമ്മിച്ച സീരീസിന് ആറ് ഭാഗങ്ങളാണുള്ളത്. ഓരോ എപ്പിസോഡും അര മണിക്കൂർ ദൈർഘ്യമുള്ളതാണ്. പ്രധാന സ്ഥലങ്ങളിലൂടെയുള്ള യാത്രകളിലൂടെയും വിവരണങ്ങളിലൂടെയുമാണ് സീരീസ് മുന്നോട്ടുപോകുന്നത്. ഫ്രെഡി ഹണ്ട്, ഫോർമുല വൺ ചാമ്പ്യൻ നിക്കി ലൗഡയുടെ മകൻ മാറ്റിയാസ് ലൗഡ, ദീപക് നരേന്ദ്രൻ, ആഷിഖ് താഹിർ എന്നിവരാണ് യാത്രികർ.

പ്രശസ്ത ഓട്ടോ ബ്രാൻഡായ ഫെരാരിയുമായി ചേർന്ന് കേരളത്തിൻറെ വിനോദസഞ്ചാര ആകർഷണങ്ങളെ ഉയർത്തിക്കാട്ടാനും കേരള ടൂറിസത്തിൻറെ വിദേശ വിപണികളിൽ തരംഗം സൃഷ്ടിക്കാനും സീരിസിലൂടെ സാധിക്കും. അന്താരാഷ്ട്ര പ്ലാറ്റ് ഫോമുകളുമായും ആഡംബര ബ്രാൻഡുകളുമായുമുള്ള പങ്കാളിത്തത്തിലൂടെ ആഗോളതലത്തിൽ സംസ്ഥാനത്തെ അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായാണ് കേരള ടൂറിസം മുന്നോട്ടുപോകുന്നത്.
 
കേരളത്തിൻറെ സമ്പന്നമായ പൈതൃകവും ആകർഷകമായ പ്രകൃതി സൗന്ദര്യവും സീരിസിലെ എപ്പിസോഡുകളിൽ കടന്നുവരും. കായലും കടൽതീരങ്ങളും വയലുകളും തേയിലത്തോട്ടങ്ങളും ഉൾക്കൊള്ളുന്ന തനത് കേരളീയ പ്രകൃതിയിലേക്ക് യാത്രികർ കടന്നുചെല്ലും. കളരിപ്പയറ്റ്, കഥകളി, തെയ്യം ഉൾപ്പെടെയുള്ള കലകളും വള്ളംകളി പോലുള്ള സംസ്കാരിക പരിപാടികളും സീരീസിൻറെ ഭാഗമാകും. പ്രാദേശിക സംസ്കാരം പരിചയപ്പെടുത്തുന്നതിനൊപ്പം തനത് കേരളീയ ഭക്ഷ്യവിഭവങ്ങളും യാത്രികർ ആസ്വദിക്കും.

യാത്ര, സംസ്കാരം, ഓട്ടോമോട്ടീവ് എന്നിവ സംയോജിപ്പിക്കുന്ന ഈ പരമ്പര മലയാളിയായ ദീപക് നരേന്ദ്രൻറെ ആശയമാണ്. ആഷിക് താഹിർ, ലണ്ടനിലെ പ്രൊഡക്ഷൻ ടീം എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ് ദീപക് ഇത് സാധ്യമാക്കിയത്.
 
സീരീസിലെ ഇറ്റലി എപ്പിസോഡ് മധ്യകാല പട്ടണങ്ങളിലൂടെയും സുപ്രധാന റോഡുകളിലൂടെയും സഞ്ചരിക്കുന്നു. തീരദേശ റൈഡുകൾ, ഫെരാരിയുടെ മാരനെല്ലോ ആസ്ഥാനത്തേക്കുള്ള സന്ദർശനം എന്നിവയും ഇതിൻറെ പ്രധാന ആകർഷണങ്ങളാണ്. ഫെരാരിയുടെ ഡിസൈൻ സെൻററിലേക്കും മ്യൂസിയത്തിലേക്കും പ്രവേശിക്കുന്ന ഇവർ ഫെരാരി സിമുലേറ്ററിൽ സൗഹൃദ മത്സരത്തിലും ഏർപ്പെടുന്നു.

Tags