വാട്‌സ്ആപ്പ് വഴി ബിസിനസ്സുകളെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ് ; ജാഗ്രതാ നിർദേശവുമായി കേരള പോലിസ്

whats

 തിരുവനന്തപുരം : സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് മുഖേന പുതിയ തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി കേരള പോലിസ് മുന്നറിയിപ്പ് നൽകി. 

സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് പോലിസ് അറിയിച്ചു.. 'അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്' എന്ന പേരിൽ .vbs പോലുള്ള അപകടകരമായ എക്സ്റ്റൻഷനുകളോടുകൂടിയ സ്‌ക്രിപ്റ്റ് ഫയലുകൾ അക്കൗണ്ട്‌സ് വിഭാഗങ്ങളിലേക്ക് വാട്‌സ്ആപ്പ് വഴി അയയ്ക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. 

ഈ ഫയലുകൾ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും, സിസ്റ്റത്തിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈവശപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് ബ്രൗസറുകളിൽ സേവ് ചെയ്തിരിക്കുന്ന പാസ്‌വേഡുകളും മറ്റു സാമ്പത്തിക വിവരങ്ങളും ചോർത്തിയെടുത്ത ശേഷം, സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്ത് അവരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കുന്നതായും പോലിസ് വ്യക്തമാക്കി.

 വിശ്വസ്തരായ വ്യക്തികളിൽ നിന്നുള്ള സന്ദേശമാണെന്ന് കരുതി സ്ഥാപനങ്ങൾ വലിയ തുകകൾ കൈമാറി ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽ നിന്നു തന്നെ സ്ഥാപനത്തിന്റെ ബിസിനസ് ഗ്രൂപ്പുകളിലേക്കും മറ്റ് ബന്ധപ്പെട്ട കോൺടാക്ടുകളിലേക്കും ഇത്തരം വ്യാജ ഫയലുകൾ സ്വമേധയാ അയക്കപ്പെടുന്നതായും പോലിസ് വ്യക്തമാക്കി.

Tags