എഐ വിപ്ലവത്തിനായി 4,800 ജീവനക്കാരെ ഒഴിവാക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

Microsoft

 നി‍ർമ്മിത ബുദ്ധി മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തോളം വരുമിത്. എഐ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും, ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ അടിയന്തര നടപടി. കമ്പനി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് പിന്നാലെ ജൂലൈ 6 തിങ്കളാഴ്ചയാണ് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.

2026-ലെ ആദ്യ ആറുമാസത്തിനിടയിൽ മൈക്രോസോഫ്റ്റിന്റെ ഓഹരി മൂല്യത്തിൽ ഏകദേശം 23 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2022-ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും മോശം അർധവാർഷിക റിപ്പോർട്ടാണിത്. ഓപ്പൺഎഐയുടെ എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഡേറ്റ സെന്ററുകൾ നിർമിക്കാൻ വൻ തുകയാണ് മൈക്രോസോഫ്റ്റ് ചെലവഴിക്കുന്നത്. ഈ ഭീമമായ ചെലവ് കമ്പനിയുടെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജൂൺ മാസത്തോടനുബന്ധിച്ച് മൈക്രോസോഫ്റ്റ് സാധാരണയായി ജീവനക്കാരെ പുനഃക്രമീകരിക്കാറുണ്ട്. ഇതിന്റെ തുടർച്ചയായി ഈ വർഷം ആദ്യം യു.എസിലെ തങ്ങളുടെ 7% ജീവനക്കാർക്ക് (ഏകദേശം 9,000 പേർക്ക്) സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരവും കമ്പനി നൽകിയിരുന്നു.

നി‍ർമ്മിത ബുദ്ധിക്കായി ആഗോളതലത്തിൽ ടെക് കമ്പനികൾ നടത്തുന്ന നിക്ഷേപം ഈ വർഷം 700 ബില്യൺ ഡോളർ കവിയുമെന്നാണ് വിപണി സൂചനകൾ. വൻ നിക്ഷേപം നടത്തുന്നതിനാൽ എഐയിൽ നിന്ന് ലാഭം കൊയ്യേണ്ട കടുത്ത സമ്മർദത്തിലാണ് കമ്പനികൾ. ഇതേ തുടർന്ന് മൈക്രോസോഫ്റ്റിന് പുറമെ ആമസോൺ, മെറ്റ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ പ്രമുഖ കമ്പനികളും ഈ വർഷം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഓഫീസുകളിലെ ദൈനംദിന ജോലികൾ എഐ ടൂളുകൾ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുന്നത് മൈക്രോസോഫ്റ്റിന്റെ പ്രധാന വരുമാന മാർഗ്ഗമായ സോഫ്റ്റ്‌വെയർ ബിസിനസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനുപുറമെ, ലോകമെമ്പാടും ഡേറ്റ സെന്ററുകൾ വർധിച്ചതോടെ കമ്പ്യൂട്ടർ മെമ്മറി ചിപ്പുകളുടെ വില കുതിച്ചുയർന്നു. ഇത് കമ്പനിയുടെ ജനപ്രിയ ഗെയിമിങ് ബ്രാൻഡായ എക്സ്ബോക്സ് കൺസോളുകളുടെ വില വർധിപ്പിക്കാനും മൈക്രോസോഫ്റ്റിനെ നിർബന്ധിതരാക്കിയിരിക്കുകയാണ്.

Tags