ഗഗൻയാൻ: ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരും -ഇസ്രൊ ചെയർമാൻ

gaganyan
gaganyan

ദില്ലി: ഇന്ത്യയുടെ ൃഗഗൻയാൻ ബഹിരാകാശ പദ്ധതിയിലെ ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ. ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഈ വർഷം അവസാനത്തോടെ നടക്കുമെന്നും നാരായണൻ കൂട്ടിച്ചേർത്തു. 2026ലാകും മറ്റ് രണ്ട് ആളില്ലാ വിക്ഷേപണങ്ങൾ ഇസ്രൊ നടത്തുക. ഗഗൻയാൻ മനുഷ്യ ദൗത്യം വിജയിപ്പിക്കുന്നതോടെ, മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള ബഹിരാകാശ പേടകമുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിക്കും. 

ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഈ വർഷം ആദ്യ പാദത്തിൽ നടക്കുമെന്നായിരുന്നു ഐഎസ്ആർഒ മുമ്പ് പ്രഖ്യാപിച്ചിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ പര്യവേഷണ സമ്മേളനത്തിന് മുന്നോടിയായി ദില്ലിയിൽ നടന്ന പ്രത്യേക വാർത്താസമ്മേളനത്തിലാണ്
ഇസ്രൊ മേധാവി പുതുക്കിയ സമയക്രമം അറിയിച്ചത്. ഇതോടെ ആദ്യം പ്രഖ്യാപിച്ച സമയക്രമത്തിൽ നിന്ന് അഞ്ച് കൊല്ലമെങ്കിലും വൈകിയാകും ആദ്യ മനുഷ്യ ദൗത്യം നടക്കുകയെന്ന് വ്യക്തമായി. 

2018ൽ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്. 2022ഓടെ ഇന്ത്യക്കാരനെ ഇന്ത്യൻ മണ്ണിൽ നിന്ന് ബഹിരാകാശത്തേക്ക് അയക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കൊവിഡും സാങ്കേതിക കടമ്പകളും കാരണം ദൗത്യം വൈകുകയായിരുന്നു. ബഹിരാകാശത്ത് മനുഷ്യ ജീവൻ നിലനിർത്താനുള്ള എൻവയോൺമെൻറ് കൺട്രോൾ & ലൈഫ് സപ്പോർട്ട് സിസ്റ്റമടക്കം വികസിപ്പിക്കുന്നതിലെ സങ്കീർണതയാണ് ഗഗൻയാൻ പദ്ധതി വൈകാൻ കാരണമായത്.

Tags