വിരമിക്കും മുന്നേ സച്ചിനെ ഒഴിവാക്കാൻ നീക്കമുണ്ടായിരുന്നതായി വെളിപ്പെടുത്തി മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടിൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ വിരമിക്കുന്നതിന് മുന്നേ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള ചർച്ചകൾ നടന്നിരുന്നതായി മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടിൽ വെളിപ്പെടുത്തി. 2012ൽ തന്നെ സച്ചിന് പകരം മറ്റൊരാളെ കണ്ടെത്താനുള്ള ശ്രമം ടീം തുടങ്ങിയിരുന്നവെന്നും വിരമിക്കുന്നതിന് ഒരു വർഷം മുൻപ് സച്ചിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ ടീമിൽ നിന്ന് സച്ചിനെ മാറ്റാനുള്ള ചർച്ചകൾ നടക്കുന്ന വിവരം സച്ചിനെ വിളിച്ചു പറഞ്ഞിരുന്നു. എന്താണ് മുന്നോട്ടുള്ള പ്ലാൻ എന്ന് ഞാൻ സച്ചിനോട് ചോദിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യമെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തിന് പകരക്കാരനെ അന്വേഷിക്കുന്നുണ്ട് എന്ന് വിവരം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഈ വിവരം അദ്ദേഹത്തെ ഞെട്ടിച്ചു'' സന്ദീപ് പാട്ടിൽ പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞു സച്ചിൻ വീണ്ടും വിളിച്ച് നിങ്ങൾ സീരിയസായി തന്നെ ആണോ സംസാരിക്കുന്നത് എന്ന് ചോദിച്ചു. അതെ എന്ന് താൻ മറുപടി നൽകി. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നതായി സച്ചിൻ പറഞ്ഞു. ഈ വിവരം സെലക്ഷൻ കമ്മിറ്റിയെ അറിയിക്കുകയും അവർ അത് അംഗീകരിക്കുകയും ചെയ്തതായി സന്ദീപ് പാട്ടിൽ വ്യക്തമാക്കി.2012ൽ ടെണ്ടുൽക്കറിന്റെ പ്രകടനം ശരാശരിയിലേക്കാൾ താഴെയായിരുന്നു. ഒമ്പത് ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ശരാശരി 23.80 മാത്രമാണ് ഉണ്ടായിരുന്നത്. ആ വർഷം ഒരു സെഞ്ച്വറി പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഏകദിന ക്രിക്കറ്റിൽ 10 മത്സരങ്ങളിൽ 31.50 എന്ന ശരാശരിയാണ് സച്ചിനുണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് സച്ചിന് പകരം ആളെ കണ്ടെത്താൻ ടീം ശ്രമം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഒരു താരത്തോട് വിരമിക്കാൻ ആവശ്യപ്പെടാൻ സെലക്ടർമാർക്ക് അധികാരമില്ല. ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെങ്കിലും അദ്ദേഹത്തിന്റെ കരിയർ അവസാനിപ്പിക്കാൻ തീരുമാനിക്കാൻ സെലക്ടർമാർക്ക് സാധിക്കില്ല എന്നും പാട്ടിൽ കൂട്ടിച്ചേർത്തു.
.jpg)

