പ്രതിധ്വനി സെവൻസ് ഫുട്ബോൾ: പുരുഷ, വനിതാ വിഭാഗങ്ങളിൽ എച്ച് ആൻഡ് ആർ ബ്ലോക്ക് ജേതാക്കൾ

CHMPS
CHMPS

തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച 'റാവിസ് പ്രതിധ്വനി സെവൻസ്-സീസൺ 8' ൽ എച്ച് ആൻഡ് ആർ ബ്ലോക്കിൻറെ പുരുഷ, വനിതാ ടീമുകൾ ജേതാക്കളായി. ആഗോള ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെൻറാണിത്.
 
ടെക്നോപാർക്കിൽ നടന്ന പ്രതിധ്വനി സെവൻസ് ഫൈനലിൽ എച്ച് ആൻഡ് ആർ ബ്ലോക്കിൻറെ പുരുഷ ടീം എൻവെസ്റ്റ്നെറ്റ് ടീമിനെ പരാജയപ്പെടുത്തി. ഫൈവ്സ് വനിതാ ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൻറെ അഞ്ചാം സീസണിൽ എച്ച് ആൻഡ് ആർ ബ്ലോക്കിൻറെ വനിതാ ടീം വേ ഡോട്ട് കോമിനെയാണ് പരാജയപ്പെടുത്തിയത്.

tRootC1469263">

യൂഡി പ്രൊമോഷൻസ്, റാവിസ് ഹോട്ടൽസ് എന്നിവയുമായി സഹകരിച്ചാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. 'റാവിസ് പ്രതിധ്വനി സെവൻസ്-സീസൺ 8' സെവൻസ് ഫോർമാറ്റിലുള്ള ഒരു ഫുട്ബോൾ ടൂർണമെൻറാണ്.
 
പ്രതിധ്വനി സെവൻസ് ഫൈനലിൽ ട്രെൻസറിനെ പരാജയപ്പെടുത്തി ഇൻഫോസിസ് മൂന്നാം സ്ഥാനവും പ്രതിധ്വനി ഫൈവ്സ് ഫൈനലിൽ ഇൻ ആപ്പിനെ പരാജയപ്പെടുത്തി യുഎസ്ടി ഗ്ലോബൽ മൂന്നാം സ്ഥാനവും നേടി.  

ഫൈവ്സ് ഫൈനലിൽ ഇൻആപ്പ് ഫെയർ പ്ലേ അവാർഡ് നേടിയപ്പോൾ സെവൻസ് ടൂർണമെൻറിൽ ട്രെൻസറിന് ഫെയർ പ്ലേ അവാർഡ് ലഭിച്ചു.

പ്രതിധ്വനി ഫൈവ്സ് ഫൈനലിൽ എച്ച് ആൻഡ് ആർ ബ്ലോക്കിലെ വൃന്ദ വിനീതിനെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. പ്രതിധ്വനി സെവൻസിൽ റോഷൻ റോബിൻസൺ (എച്ച് ആൻഡ് ആർ ബ്ലോക്ക്) പ്ലെയർ ഓഫ് ദി മാച്ചായി.

പ്രതിധ്വനി ഫൈവ്സിൽ ലളിത ലാമയെയും (വേ ഡോട്ട് കോം) പ്രതിധ്വനി സെവൻസിൽ നെവിൻ ചാൾസിനെയും (എച്ച് ആൻഡ് ആർ ബ്ലോക്ക്) പ്ലെയർ ഓഫ് ദി ടൂർണമെൻറായി പ്രഖ്യാപിച്ചു. ടൂർണമെൻറിലെ മികച്ച ഗോൾകീപ്പർമാരായി സായ് ലക്ഷ്മി എസ് (യുഎസ്ടി), റോബി ഫെർണാണ്ടസ് (എച്ച് ആൻഡ് ആർ ബ്ലോക്ക്) എന്നിവരെ തിരഞ്ഞെടുത്തു.

പ്രതിധ്വനി സെവൻസിൻറെ ആദ്യ ഘട്ടത്തിൽ ജോഫിൻ ജോസ് (എൻവെസ്റ്റ്നെറ്റ്) ടോപ്പ് സ്കോറർ ആയി. ചാമ്പ്യൻസ് റൗണ്ടിൽ റിഥിക് കൃഷ്ണ കെ (ഇൻഫോസിസ്) ആണ് ടോപ്പ് സ്കോറർ. പ്രതിധ്വനി ഫൈവ്സിലെ ടോപ്പ് സ്കോറർ ഗായത്രി ആർ (വേ ഡോട്ട് കോം) ആണ്.

സെവൻസ് ഫുട്ബോൾ താരം ആഷിക് ഉസ്മാൻ, കബഡി ഏഷ്യൻ ഗോൾഡ് മെഡൽ ജേതാവ് റോസ്മേരി പ്രിസില്ല എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. ടൂർണമെൻറിൻറെ ഭാഗമായി ഇതിഹാസ താരങ്ങളായ ഐഎം വിജയൻ, ആസിഫ് സഹീർ തുടങ്ങിയവർക്കൊപ്പമുള്ള സെലിബ്രിറ്റി മത്സരവും നടന്നിരുന്നു.

ഒന്നാം സ്ഥാനം നേടിയ ടീമിന് 25,000 രൂപയും എവർ റോളിംഗ് ട്രോഫിയും ലഭിച്ചു. ഇതിനുപുറമേ വിജയികൾക്ക് കൊല്ലത്തെ റാവിസ് അഷ്ടമുടി റിസോർട്ടിൽ ഒരു ദിവസത്തെ താമസവും, റാവിസ് ഹോട്ടൽസും യൂഡി പ്രൊമോഷൻസും നൽകുന്ന സമ്മാനങ്ങളും ലഭിക്കും. ടൂർണമെൻറിലെ മികച്ച കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ, മികച്ച ഗോൾകീപ്പർ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിച്ചു.

90-ലധികം കമ്പനികളിൽ നിന്നുള്ള 2,500-ലധികം ഐടി ജീവനക്കാരും 101 ടീമുകളും പങ്കെടുക്കുന്ന ടൂർണമെൻറിൽ 167 മത്സരങ്ങളുണ്ട്. വനിതകൾക്കുള്ള ഫൈവ്സ് ടൂർണമെൻറിൻറെ അഞ്ചാം സീസണിൽ 14 കമ്പനികളിലെ 250 ലധികം കളിക്കാരുള്ള ഏകദേശം 14 ടീമുകൾ ഇതിൽ പങ്കെടുത്തു. ഓരോ മത്സരത്തിലേയും മികച്ച കളിക്കാരന് യൂഡിയും സഞ്ചി ബാഗ്സും നല്കുന്ന 'പ്ലെയർ ഓഫ് ദി മാച്ച്' ട്രോഫി നല്കി. കാണികൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരവും സംഘാടകർ ഒരുക്കിയിരുന്നു.

Tags