ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഐപിഎല്‍ പോരാട്ടത്തില്‍ വന്‍ സുരക്ഷാ വീഴ്ച ; പൊലീസില്‍ പരാതി

Major security lapse during IPL match at Chinnaswamy Stadium; Complaint filed with police

 ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഐപിഎല്‍ പോരാട്ടത്തില്‍ വന്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകള്‍ തകര്‍ത്തതായാണ് പരാതി. സംഭവത്തിനു പിന്നാലെ പൊലീസ് ബംഗളൂരുവില്‍ നിന്നു രണ്ട് പേരെ അറസ്റ്റ് ചെയ്തു. കബ്ബണ്‍ പാര്‍ക്ക് പൊലീസ് വിഷയത്തില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ ഹോം മൈതാനമായ ചിന്നസ്വാമിയില്‍ ഏപ്രില്‍ 24നു അരങ്ങേറിയ ആര്‍സിബി- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനു തൊട്ടുമുന്‍പാണ് പൊലീസിനു പരാതി കിട്ടിയത്. സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകളും തകര്‍ത്തതായി നിരീക്ഷണ മേല്‍നോട്ടങ്ങളുടെ ചുമതലയുള്ള സംഘമാണ് പൊലീസില്‍ പരാതി നല്‍കിയത്. 

മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പ്രവേശന കവാടം മുതലുള്ള ക്യാമറകളാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പെരിമീറ്റര്‍ സോണുകള്‍, ഡി കോര്‍പ്പറേറ്റ് സ്റ്റാന്‍ഡ്, കോണ്‍കോഴ്‌സുകള്‍ എന്നിവിടങ്ങളിലെല്ലാം ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. സംഭവത്തില്‍ ഹരിയൂര്‍ സ്വദേശിയായ മഞ്ജുനാഥ് (37), യുപി സ്വദേശി അബ്ദുല്‍ കലാം (19) എന്നിവരാണ് അറസ്റ്റിലായത്. സ്‌റ്റേഡിയത്തില്‍ നിരീക്ഷണ സേവനങ്ങള്‍ ചെയ്യാന്‍ കരാറെടുത്ത ഐവിഎസ് ഡിജിറ്റല്‍ സൊലൂഷന്‍സ് സ്ഥാപനത്തിന്റെ സബ് കോണ്‍ട്രാക്റ്റര്‍ക്കു കീഴിലാണ് ഇരുവരും ജോലി ചെയ്യുന്നത്.  

Tags