"മൈതാനത്തെ തന്ത്രങ്ങൾ ഇനി പുരാതന ജ്ഞാനത്തിന്റെ കരുത്തിൽ; കേരള ക്രിക്കറ്റിന്റെ വിജയഗാഥയുമായി അമയ് ഖുറാസിയയുടെ പുസ്തകം പ്രകാശനം ചെയ്തു

"On-field tactics now based on ancient wisdom; Amay Khurasia's book on the success story of Kerala cricket released"

ഭോപ്പാൽ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറാസിയ രചിച്ച "74 വർഷങ്ങൾക്ക് ശേഷം" (74 Years Later) എന്ന പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പ്രകാശനം ചെയ്തു. ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ അമയ് ഖുറാസിയയുടെ മകളും പുസ്തകത്തിന്റെ സഹരചയിതാവുമായ അമയ്സി കീർത്തി ഖുറാസിയയും പങ്കെടുത്തു. ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിലൂടെ പകർന്നുനൽകിയ കാലാതീതമായ ഉപദേശങ്ങളും യുദ്ധതന്ത്രങ്ങളും ആധുനിക സ്പോർട്സ് മേഖലയിൽ, പ്രത്യേകിച്ച് ക്രിക്കറ്റിലെ സമ്മർദ്ദഘട്ടങ്ങളിൽ എങ്ങനെ പ്രയോഗിക്കാമെന്ന വേറിട്ട ചിന്തയാണ് ഈ ഗ്രന്ഥം പങ്കുവെക്കുന്നത്.

പരിശീലകൻ എന്ന നിലയിൽ കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ നടപ്പിലാക്കിയ മൂല്യങ്ങളെയും തന്ത്രങ്ങളെയും ഖുറാസിയ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. രഞ്ജി ട്രോഫിയുടെ 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കേരളം ഫൈനലിൽ പ്രവേശിച്ചതും, ദുലീപ് ട്രോഫിയിലേക്ക് ഒരേസമയം ആറ് കേരള താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതും ഈ പുരാതന ജ്ഞാനത്തിന്റെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെറുമൊരു കായിക ഗ്രന്ഥം എന്നതിലുപരി, മാനസിക കരുത്തും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വഴികാട്ടിയാകുന്ന രീതിയിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്.

മുൻ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മൺ, സഞ്ജയ് ബംഗാർ, മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ ദുലീപ് മെൻഡിസ്, മലയാളത്തിന്റെ മഹാനടൻ പത്മഭൂഷൺ മോഹൻലാലും പുസ്തകത്തെക്കുറിച്ചുള്ള  അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സും ആത്മീയതയും സമന്വയിക്കുന്ന കൃതി നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.
 

Tags