ഐപിഎല്‍: ബിസിസിഐ കളിക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു
മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകളില്‍ ഫ്ലോപ്പികളും ചെരുപ്പോ കൈയില്ലാത്ത ജേഴ്സികളോ ധരിക്കാൻ പാടില്ല
ഐ പിഎല്‍ സീസണിന് മുന്നോടിയായി ബിസിസിഐ കളിക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു. പരിശീലനം, പോസ്റ്റ്-മാച്ച് പ്രസന്റേഷനിലെ വസ്ത്രധാരണം, കുടുംബാംഗങ്ങളുടെ പ്രവേശനം എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.
പ്രധാനമായും പോസ്റ്റ് മാച്ച് പ്രസന്‍റേഷൻ സമയത്തെ വസ്ത്രധാരണത്തിലും പരിശീലനത്തിലുമാണ് ബിസിസിഐ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ടീമുകള്‍ക്ക് ഗ്രൗണ്ടില്‍ പരിശീലനം നടത്താൻ അനുവാദമുണ്ടാകില്ല. പിച്ച് സംരക്ഷിക്കുന്നതിനും കളിക്കാർക്ക് മതിയായ വിശ്രമം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം.
മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകളില്‍ ഫ്ലോപ്പികളും ചെരുപ്പോ കൈയില്ലാത്ത ജേഴ്സികളോ ധരിക്കാൻ പാടില്ല. ടീമിന്‍റെ ഔദ്യോഗിക ജേഴ്സിയും ഷൂസും ധരിച്ചുമാത്രമെ സമ്മാനദാനച്ചടങ്ങിലും പങ്കെടുക്കാനാവു.പോസ്റ്റ് മാച്ച് പ്രസന്‍റേഷനിലെ വസ്ത്രധാരണ രീതിയില്‍ പിഴവ് വരുത്തിയാല്‍ ആദ്യം താക്കീത് നല്‍കും. രണ്ടാം തവണയും പിഴവ് ആവര്‍ത്തിച്ചാല്‍ വൻ തുക പിഴയായി ഈടാക്കും.
പരിശീലന വേളയില്‍ കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഡ്രസ്സിംഗ് റൂമിലോ മൈതാനത്തോ പ്രവേശനമുണ്ടാകില്ല. അവർക്ക് നിശ്ചിത ഹോസ്പിറ്റാലിറ്റി ഏരിയയിലിരുന്ന് മാത്രമേ പരിശീലനം കാണാൻ സാധിക്കൂ.കളിക്കാർ പരിശീലനത്തിനായി ടീം ബസില്‍ മാത്രമേ സ്റ്റേഡിയത്തിലെത്താനും തിരിച്ചുപോകാനും അനുവദിക്കൂ.
ഓറഞ്ച് ക്യാപ്, പർപ്പിള്‍ ക്യാപ് ജേതാക്കള്‍ ബ്രോഡ്കാസ്റ്റ് ക്യാമറകളില്‍ പതിയും വിധം മത്സരത്തിന്‍റെ ആദ്യ രണ്ട് ഓവറുകളിലെങ്കിലും നിർബന്ധമായും തൊപ്പി ധരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
.jpg)


