മൊറോക്കോയോട് പോരാടാൻ ബ്രസീലിൽ നെയ്മർ ഇല്ല; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് നായകർ നെയ്മർ കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. കണങ്കാലിനേറ്റ പരിക്കാണ് നെയ്മറുടെ അന്താരാഷ്ട്ര വേദിയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകിപ്പിച്ചത്. മുൻ ചാംപ്യൻമാർ ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30നു ഇറങ്ങുമ്പോൾ അവരുടെ സൂപ്പർ താരം നെയ്മർ കളിക്കില്ലാത്തത് ടീമിന് വലിയ നഷ്ടമാണ്. ഗ്രൂപ്പ് സി യിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ബ്രസീൽ 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെയാണ് നേരിടാൻ ഒരുങ്ങുന്നത്. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് മത്സരം.
നെയ്മർ കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. മത്സരത്തിന് മുന്നോടിയായി സംസാരിച്ച ആഞ്ചലോട്ടി താരം പരിക്കിൽ നിന്നു മോചിതനായി വരുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകാൻ കിണഞ്ഞു ശ്രമിക്കുകയാണ്. ഒപ്പം ആറാം ലോക കിരീടവും അവർ സ്വപ്നം കാണുന്നു. ലോകകപ്പിന് ദിവസങ്ങൾക്ക് മുൻപാണ് പരിക്ക് വീണ്ടും നെയ്മറുടെ വഴി മുടക്കിയത്.
.jpg)

