യുഎഇയിലെ സ്കൂളുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള തീയതി പുറത്തുവിട്ടു
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ ഷെഡ്യൂൾ പ്രകാരം പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ ഫലമാണ് ആദ്യം പുറത്തുവരിക.
യുഎഇയിലെ സ്കൂളുകളിലെ 2025–2026 അധ്യയന വർഷത്തെ വിദ്യാർത്ഥികളുടെ തിരക്ക് ഒഴിവാക്കുന്നതിനായി രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളിലാണ് വിവിധ ക്ലാസുകളിലെ ഫലങ്ങൾ പ്രഖ്യാപിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ ഷെഡ്യൂൾ പ്രകാരം പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ ഫലമാണ് ആദ്യം പുറത്തുവരിക. ജൂലൈ 12 ഞായറാഴ്ച രാവിലെ 10 മണി മുതൽ പന്ത്രണ്ടാം ക്ലാസുകാർക്ക് ഫലം അറിയാം. അതേദിവസം ഉച്ചയ്ക്ക് 12 മണി മുതൽ 9 മുതൽ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷാഫലവും ലഭ്യമാകും.
തുടർന്ന് ജൂലൈ 13 തിങ്കളാഴ്ചയാണ് മറ്റ് ക്ലാസുകളിലെ ഫലപ്രഖ്യാപനം. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഫലം പരിശോധിക്കാം. ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷാഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി മുതലും ലഭ്യമാകും.
പരീക്ഷാഫലം പ്രഖ്യാപിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് അവരുടെ ഒഫീഷ്യൽ സർട്ടിഫിക്കറ്റുകൾ 'സ്റ്റുഡന്റ് പോർട്ടൽ' വഴി പ്രിന്റ് ചെയ്തെടുക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് വെരിഫിക്കേഷൻ സൗകര്യത്തോടെയായിരിക്കും ഈ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുക.
ഓരോ ഘട്ടത്തിലെയും പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ദിവസം രാത്രി 8 മണി മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും സർട്ടിഫിക്കറ്റുകൾ പോർട്ടൽ വഴി പ്രിന്റ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

