ഒമാന്‍ - യുഎഇ റെയില്‍ പദ്ധതി; പരീക്ഷണ ഓട്ടം 2027 അവസാനത്തോടെ ആരംഭിക്കും

oman

238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ കൂറ്റന്‍ റെയില്‍വേ പദ്ധതി 'ഹഫീത് റെയില്‍'  എന്ന കമ്പനിയാണ് വികസിപ്പിക്കുന്നത്.

ഒമാനെയും യുഎഇയെയും പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യ റെയില്‍വേ പദ്ധതിയുടെ പരീക്ഷണ ഓട്ടം 2027 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ആരംഭിക്കും. രണ്ട് ഗള്‍ഫ് അയല്‍രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ-ചരക്ക് തീവണ്ടി ഗതാഗതം ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ഈ പദ്ധതിയുടെ വിവരങ്ങള്‍ ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതികവിദ്യ മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മവാലിയാണ് വ്യക്തമാക്കിയത്.


238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ കൂറ്റന്‍ റെയില്‍വേ പദ്ധതി 'ഹഫീത് റെയില്‍'  എന്ന കമ്പനിയാണ് വികസിപ്പിക്കുന്നത്. ഒമാന്‍ റെയില്‍, ഇത്തിഹാദ് റെയില്‍, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് ഹഫീത് റെയില്‍. അല്‍ ബുറൈമി, അല്‍ ഐന്‍ വഴി ഒമാനിലെ സുഹാര്‍ തുറമുഖ നഗരത്തെ യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയുമായി ഈ പാത നേരിട്ട് ബന്ധിപ്പിക്കും. തുറമുഖങ്ങള്‍, വ്യാവസായിക മേഖലകള്‍, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ എന്നിവയെ തമ്മില്‍ കോര്‍ത്തിണക്കുന്ന ഈ ശൃംഖല ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര-യാത്രാ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കും.


സുഹാര്‍, അല്‍ ബുറൈമി, വാദി അല്‍ ജിസ്സി, അല്‍ ഐന്‍ തുടങ്ങിയ മേഖലകളിലായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ 40 ശതമാനത്തിലധികം പണികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. മലനിരകളും നഗരപ്രദേശങ്ങളും കടന്നുപോകുന്ന ഈ പാതയില്‍ 2.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങളും നിരവധിയായ മേല്‍പ്പാലങ്ങളും അടിപ്പാതകളും ഉള്‍പ്പെടുന്നുണ്ട്.മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ഇതിലെ യാത്രാ തീവണ്ടികള്‍. ഇത് പൂര്‍ത്തിയാകുന്നതോടെ സുഹാര്‍, അല്‍ ഐന്‍, അബുദാബി തുടങ്ങിയ നഗരങ്ങള്‍ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയും. അതിവേഗ യാത്രാ സൗകര്യത്തിനൊപ്പം ഇരുരാജ്യങ്ങളിലെയും വ്യവസായ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്ക് നീക്കത്തിനും ഈ റെയില്‍വേ ശൃംഖല പ്രധാന പങ്കുവഹിക്കും.

Tags