സൗദിയിലെ പെട്രോള്‍ പമ്പുകളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശോധനക്ക് തുടക്കം

fuel
fuel

രാജ്യത്തെ 23 നഗരങ്ങളും ഗവര്‍ണറേറ്റുകളും കേന്ദ്രീകരിച്ച് നടക്കുന്ന കാമ്പയിന്‍ നാല് ആഴ്ച നീണ്ടുനില്‍ക്കും.

ക്രമക്കേടുകളുണ്ടോ എന്ന് കണ്ടെത്താന്‍ സൗദിയിലെ പെട്രോള്‍ പമ്പുകളില്‍ ഒരു മാസം നീണ്ടുനിലക്കുന്ന പരിശോധനക്ക് തുടക്കം. സര്‍വിസ് സെന്ററുകള്‍ക്കും പെട്രോള്‍ സ്റ്റേഷനുകള്‍ക്കുമായുള്ള സ്ഥിരം എക്‌സിക്യൂട്ടീവ് കമ്മിറ്റി നടത്തുന്ന കാമ്പയിനില്‍ 11 സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വനിതകളടക്കമുള്ള 300 ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. രാജ്യത്തെ 23 നഗരങ്ങളും ഗവര്‍ണറേറ്റുകളും കേന്ദ്രീകരിച്ച് നടക്കുന്ന കാമ്പയിന്‍ നാല് ആഴ്ച നീണ്ടുനില്‍ക്കും.

പെട്രോള്‍ പമ്പുകളിലും സേവന കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിലാണ് കാമ്പയിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രത്യേകിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിവിധ തരം ഗ്യാസോലിന്‍, ഡീസല്‍, എണ്ണകള്‍ എന്നിവയുടെ സാമ്പിളുകള്‍ എടുത്ത് അവയുടെ ഗുണനിലവാരവുമാണ് പ്രധാനമായും പരിശോധിക്കുക. പമ്പുകള്‍ക്കും സര്‍വിസ് സെന്ററുകള്‍ക്കും ലൈസന്‍സുകളും പെര്‍മിറ്റുകളും ഉണ്ടെന്നും പരിശോധിക്കും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പെട്രോള്‍ പമ്പുകളിലെ ഒമ്പതാമത്തെ പരിശോധനാ കാമ്പയിന്‍ നടന്നത്. ഇതിന്റെ ഫലമായി 1900 ലംഘനങ്ങള്‍ കണ്ടെത്തി. കൂടാതെ മിനിമം റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്ത എട്ട് സ്റ്റേഷനുകള്‍ പൂര്‍ണമായും മതിയായ അളവും കാലിബ്രേഷന്‍ സംവിധാനവും ഇല്ലാത്തതിന് 141 സ്റ്റേഷനുകള്‍ ഭാഗികമായും അടച്ചുപൂട്ടി. രാജ്യത്തുടനീളമുള്ള 913 സ്റ്റേഷനുകളിലായിരുന്നു പരിശോധന നടത്തിയത്. 

Tags