യുഎഇയില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരും

Heavy rain in the UAE: Waterlogging on many roads

മാർച്ച്‌ 27 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ടുള്ള മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം.

ദുബൈ: യുഎഇയില്‍ വരും ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാർച്ച്‌ 27 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ടുള്ള മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം.

മാർച്ച്‌ പകുതി മുതല്‍ മെയ് ആദ്യം വരെ നീണ്ടുനില്‍ക്കുന്ന വസന്തകാല സംക്രമണ ഘട്ടമാണ് 'സരായത്ത്' അല്ലെങ്കില്‍ 'മറാവിഹ്'. പെട്ടെന്നുണ്ടാകുന്ന ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവുമാണ് ഈ കാലയളവിന്റെ പ്രത്യേകത. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ താമസക്കാരോട് നിർദേശിച്ചു. മാർച്ച്‌ 27-ഓടെ കാലാവസ്ഥാ സ്ഥിതിയില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. അബൂദബിയിലെ ദാസ് ഐലന്റില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ മഴ (47.9 mm) എത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച അഞ്ച് പ്രധാന മേഖലകളില്‍ ഒന്നായി അബൂദബി കോർണിഷ്. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴക്കെടുതികള്‍ ഒഴിവാക്കാനുള്ള മുൻകരുതലുകള്‍ സ്വീകരിക്കാൻ മുനിസിപ്പാലിറ്റികളും ട്രാഫിക് വിഭാഗവും സജ്ജമായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Tags