ദുബായില്‍ കടുത്ത തൊഴില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്; ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ ആശങ്കയില്‍

dubai

ശമ്പളം വെട്ടിക്കുറയ്ക്കുകയും, പുതിയ ജോലികള്‍ കണ്ടെത്തുന്നതില്‍ പ്രതിസന്ധി നേരിടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുഎസ് ഇറാന്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ, സ്വപ്നനഗരമായ ദുബായില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളാണ് ആശങ്കയിലായിരിക്കുന്നത്. സംഘര്‍ഷ അന്തരീക്ഷം മാസങ്ങള്‍ പിന്നിടുമ്പോള്‍ ദുബായില്‍ പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും, പുതിയ ജോലികള്‍ കണ്ടെത്തുന്നതില്‍ പ്രതിസന്ധി നേരിടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


യുഎഇക്ക് നേരെ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതോടെ വിനോദസഞ്ചാരം, വ്യോമയാന മേഖല, വിദേശികളെ ആശ്രയിച്ച് കഴിയുന്ന മറ്റ് ബിസിനസുകള്‍ എന്നിവ പ്രതിസന്ധിയിലാണ്. പല കമ്പനികളും പുതിയ ആളുകളെ നിയമിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. മാന്‍പവര്‍ ഗ്രൂപ്പ് നടത്തിയ സര്‍വേ പ്രകാരം യുഎഇയിലെ നാലില്‍ ഒന്ന് തൊഴിലുടമകള്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നു. മൂന്നിലൊന്ന് കമ്പനികള്‍ക്ക് പുതിയ നിയമനങ്ങളെക്കുറിച്ച് യാതൊരു പദ്ധതിയുമില്ലാത്ത അവസ്ഥയാണ്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ വിദേശ കുടുംബങ്ങള്‍ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങിയത് ഗാര്‍ഹിക തൊഴിലാളികളെയും ഡ്രൈവര്‍മാരെയും സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ പൂട്ടിയതോടെ മലയാളികള്‍ അടക്കമുള്ള ഐ.ടി, അക്കൗണ്ടിംഗ് മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും ജോലി നഷ്ടപ്പെട്ടു കടുത്ത പ്രതിസന്ധിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Tags