ആശമാരുടെ സമരത്തിന് പിന്നിൽ സുരേഷ് ഗോപിയും ബിജെപിയും; എം വി ജയരാജൻ


ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്നത്.
തിരുവനന്തപുരം : ആശമാരുടെ സമരത്തിന് പിന്നിൽ സുരേഷ് ഗോപിയും ബിജെപിയുമെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍. ആശാവര്‍ക്കര്‍മാരുടെ സമരം ബിജെപി സ്‌പോണ്‍സേഡ് സമരമാണെന്നും എം വി ജയരാജൻ പറഞ്ഞു. തൊട്ടടുത്തുളള എജി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ആശമാരെ സിപിഎം ക്ഷണിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്നത്. ആശാവര്‍ക്കര്‍മാരുടെ നിരാഹാര സമരം 22 ദിവസമായി തുടരുകയാണ്. ആശാ വര്‍ക്കര്‍മാര്‍ സമരം തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം.

സമരത്തിലുളള ആശമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കി. തദ്ദേശസ്ഥാപന പ്രതിനിധികള്‍ ആശമാരെ നേരിട്ട് വിളിച്ചാണ് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നത്. ആശാ സമരം തീരാതിരിക്കാന്‍ കാരണം സമരക്കാര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സമരം തീര്‍ക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ കൂടി വിചാരിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.