മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ; നൂറ് വീടുകളുമായി കോൺഗ്രസ് വീട് പണിയാനുള്ള സ്ഥലം രജിസ്‌ട്രേഷൻ ഈ മാസം 13ന്
വയനാട് : മുണ്ടക്കൈ-ചൂരൽമല പുനരധിവാസം പദ്ധതിക്കായി കോൺഗ്രസ് സ്ഥലം കണ്ടെത്തി. നൂറ് വീട് പണിയാൻ മൂന്നിടങ്ങളിലായി സ്ഥലം കണ്ടെത്തിയതായും ഇതിൽ മേപ്പാടി പഞ്ചായത്തിലെ മൂന്നേകാൽ ഏക്കർ ഭൂമിയുടെ രജിസ്‌ട്രേഷൻ ജനുവരി 13ന് പൂർത്തിയാക്കുമെന്നും ഡിസിസി പ്രസിഡന്റ് ടി ജെ ഐസക് അറിയിച്ചു. ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഉടൻ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടഭൂമിയാണോ എന്നത് ഉൾപ്പെടേയുള്ള എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സ്ഥലം രജിസ്റ്റർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടഭൂമി പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള തടസ്സങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കോൺഗ്രസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
tRootC1469263">സ്ഥലം രജിസ്റ്റർ ചെയ്യുന്നതോടെ വീടുകളുടെ നിർമ്മാണത്തിനുള്ള തറക്കല്ലിടൽ ഉടൻ നടക്കുമെന്നും ടി ജെ ഐസക് അറിയിച്ചു. ദുരന്ത ബാധിതർക്കായി 30 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ്, ഇതിനു വേണ്ടി സമാഹരിച്ച 1.05 കോടി രൂപ കെപിസിസിക്ക് കൈമാറി. ആദ്യഘട്ടത്തിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും ചേർന്ന് 130 വീടുകൾ നിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലക്ഷ്യമിട്ട തുക സമാഹരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ആകെ നൂറ് വീടുകൾ നിർമ്മിക്കാനാണ് സംയുക്തമായി തീരുമാനിച്ചത്. ഇതിലേക്കാണ് യൂത്ത് കോൺഗ്രസ് തങ്ങളുടെ വിഹിതമായ സമാഹരിച്ച 1.05 കോടി രൂപ കൈമാറിയത്. പദ്ധതി വൈകുന്നു എന്നാരോപിച്ച് സർക്കാർ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ നടപടികൾ വേഗത്തിലാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. മേപ്പാടിയിലെ ഭൂമിക്ക് പുറമെ മറ്റ് രണ്ടു സ്ഥലങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ എവിടെയാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
.jpg)


