ഓണാഘോഷം; വാഴയിലയ്ക്ക് മാർക്കറ്റിൽ വൻ ഡിമാന്റ്
കൊച്ചി: ഓണാഘോഷം തുടങ്ങിയതോടെ മാർക്കറ്റിൽവാഴയിലയ്ക്ക് വൻ ഡിമാൻഡാണ് . ചെറിയ ഇലയ്ക്ക് ഒന്നിന് ആറു രൂപയാണ് നിലവിലെ മാർക്കറ്റുവില. എട്ടുരൂപ ചില്ലറക്കച്ചവടക്കാരും ഈടാക്കുന്നുണ്ട്. ഉത്രാടത്തോടെ ചില്ലറ വിൽപ്പനയിൽ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന തേൻവാഴയിലയാണ് സദ്യ വിളമ്പാൻ മലയാളികൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഓണാഘോഷം നടത്തുന്ന സ്‌കൂൾ, കോളേജ്, ഓഫീസ് സ്ഥാപനങ്ങൾ, ഹോട്ടലുകളിൽ നിന്നെല്ലാമാണ് വാഴയിലയ്ക്ക് കൂടുതൽ ആവശ്യക്കാരുള്ളത്.
ഇക്കുറി ഓണത്തിന് പച്ചക്കറി വിപണിയിൽ പേടിച്ചത്ര വിലക്കയറ്റമില്ലെന്നതാണ് ആശ്വാസം. ഓണവും വിവാഹസീസണും ഒന്നിച്ചുവന്നിട്ടും ഇതുവരെ പച്ചക്കറി വില കാര്യമായി ഉയർന്നിട്ടില്ല. എന്നാൽ ഓണത്തോട് അടുക്കുമ്പോൾ നേരിയതോതിൽ ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
നിലവിൽ ഇഞ്ചി, കാരറ്റ്, പച്ചമുളക്, തക്കാളി എന്നിവയ്ക്കാണ് താരതമ്യേന വിലകൂടിയിട്ടുള്ളതെന്ന് എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്‌സ് അസോ സിയേഷൻ ജനറൽ സെക്രട്ടറി എൻ.എച്ച്. ഷമീദ് പറഞ്ഞു. പയർ, ബീൻസ്, വെണ്ടയ്ക്ക, ഏത്തക്കായ എന്നിവയ്ക്ക് വരും ദിവസങ്ങളിൽ വില ഉയർന്നേക്കും.
.jpg)

