ഒറ്റപ്പാലത്ത് വാടകവീട്ടിൽ യുവതി വീട്ടിൽ മരിച്ചനിലയിൽ
ഒറ്റപ്പാലം: നഗരത്തിലെ വാടകവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്‌നാട് സേലം ആത്തൂർ സ്വദേശിനി കൃഷ്ണവേണി (25) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെന്നടി ബസാർ വിവേകാനന്ദ റോഡിലെ വാടകവീട്ടിൽ ശനിയാഴ്ച രാത്രി പത്തോടെയാണ് കൃഷ്ണവേണിയെ മരിച്ചനിലയിൽ കണ്ടത്.
പത്തുവർഷമായി ഒറ്റപ്പാലത്തും പരിസരത്തുമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഈ കുടുംബം. മണികണ്ഠൻ സ്ഥിരമായി മദ്യപിച്ചെത്തി കൃഷ്ണവേണിയുമായി വഴക്കിടാറുണ്ടായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒമ്പതോടെ അയൽവാസികളാണ് കൃഷ്ണവേണിയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഷൊർണൂർ ഡിവൈഎസ്പി സജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിൽ അസ്വാഭാവികത ഉള്ളതിനാൽ മണികണ്ഠനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. ആത്തൂർ സ്വദേശികളായ വെങ്കിടാചലം–കാവേരി ദമ്പതികളുടെ മകളാണ് കൃഷ്ണവേണി. സഹോദരങ്ങൾ: മണികണ്ഠൻ, മലർ, സെൽവി, ചിന്നയ്യ.
.jpg)

