യുഎസ് വിസയ്ക്കായുള്ള അപേക്ഷ തള്ളി; ഹൈദരാബാദിൽ വനിതാ ഡോക്ടർ ജീവനൊടുക്കി
ഹൈദരാബാദ്: യുഎസ് വിസ തള്ളിയതിൽ മനംനൊന്ത് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കെ രോഹിണി(35)യാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച പത്മറാവു നഗറിലെ വസതിയിലായിരുന്നു സംഭവം.
ഒമ്പത് വർഷം മുമ്പ് റഷ്യയിൽ നിന്നാണ് രോഹിണി എംബിബിഎസ് പൂർത്തിയാക്കിയത്. യുഎസിൽ മെഡിക്കൽ പ്രാക്ടീസ് ചെയ്യണമെന്ന് രോഹിണി വളരെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്ന് ചിൽക്കൽഗുഡ എസ്‌ഐ ജെ രാകേഷ് പറഞ്ഞു. യോഗ്യതാ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ഏകദേശം എട്ട് വർഷത്തോളം ചെലവഴിച്ചു. നല്ല മാർക്കു നേടിയിരുന്നു. പിന്നീട് വിദേശത്തേക്ക് പോകാൻ അവസരം ലഭിച്ചു. എന്നാൽ രണ്ട് മാസം മുമ്പ് അവരുടെ വിസ നിരസിക്കപ്പെട്ടു. ഇത് രോഹിണിയെ മാനസിക ബുദ്ധിമുട്ടിലാക്കിയെന്ന് പൊലീസ് പറഞ്ഞു.
ഏതാണ്ട് അതേസമയത്തുതന്നെ ഒരു വിവാഹാലോചനയും പരാജയപ്പെട്ടു. ഇത് അവരുടെ മാനസികാഘാതം കൂട്ടി. കഴിഞ്ഞ എട്ട് വർഷത്തോളമായി രോഹിണി പത്മറാവു നഗറിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
.jpg)

