മലപ്പുറത്ത് മോർഫിങ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: മോർഫിങ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു.
തിരുവനന്തപുരത്തെ മൊബൈൽ ടെക്നീഷ്യനാണ് 26കാരനായ സുബിൻ ബാബു. ജോലി കുറവായതിനാൽ കഴിയുന്ന സമയത്താണ് വ്യാജ അക്കൗണ്ടുകളുണ്ടാക്കി മലബാർ മേഖല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥിനികളുടെ അക്കൗണ്ടുകൾ ഇൻസ്റ്റഗ്രാമിൽ കണ്ടെത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് ഇയാളാണെന്ന് സമ്മതച്ചിരുന്നു. സാമ്പത്തിക നേട്ടത്തിനായിട്ടാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.മലപ്പുറം ജില്ലയിലെ 12ഓളം കോളേജുകളിൽ നിന്നാണ് മോർഫിങ് പരാതി ഉയർന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതി ശ്രീഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് മറ്റ് ജില്ലകളിൽ നിന്നും സമാനമായ കേസുകൾ പുറത്തുവന്നത്.
സംഭവത്തിൽ തൃക്കാക്കര പൊലീസ് ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് നൽകിയ പരാതിയിലായിരുന്നു നടപടി. ഭാരത് മാതാ കോളേജിലെ കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായിരുന്നു ശ്രീഹരി. രണ്ടാം വർഷ ബി ബി എ ലോജിസ്റ്റിക്‌സ് വിദ്യാർത്ഥിയായിരുന്നു. സംഭവത്തെതുടർന്ന് വിദ്യാർത്ഥിയെ കോളേജ് പുറത്താക്കിയിരുന്നു. സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് നിർമിച്ച അശ്ലീല ചിത്രങ്ങളും വിഡിയോകളും ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും ഇയാൾ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു എന്ന് എഫ്‌ഐആറിൽ പറയുന്നു.
കോളേജിൽ നടക്കുന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികൾ തന്നെയാണ് അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
.jpg)

