ആദ്യകാല സിപിഐ എം നേതാവ് കീറ രാമൻ, തളിപ്പറമ്പുകാരുടെ രാമേട്ടൻ അന്തരിച്ചു


തളിപ്പറമ്പ് മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരിൽ അവസാന കണ്ണിയാണ് രാമേട്ടന്റെ വേർപാടോടുകൂടി ഇല്ലാതാകുന്നത്.
തളിപ്പറമ്പ്: ആദ്യകാല കമ്യൂണിസ്‌റ്റ് പാർടി നേതാവും സിപിഐ എം മുൻ ഏരിയാസെക്രട്ടറിമായിരുന്ന തൃച്ചംബരം സ്‌കൂളിന് സമീപത്തെ കീറ രാമൻ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളി രാത്രി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് മരിച്ചത്.
മുയ്യം സ്വദേശിയാണ്. തളിപ്പറമ്പ് മേഖലയിൽ പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിന്ന് പ്രവർത്തിച്ചിരുന്ന നേതാക്കളിൽ പ്രധാനിയാണ്. 1977മുതൽ 86വരെ സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരിൽ അവസാന കണ്ണിയാണ് രാമേട്ടന്റെ വേർപാടോടുകൂടി ഇല്ലാതാകുന്നത്.

1986 സിഎംപി രൂപീകരിച്ചപ്പോൾ സംസ്ഥാന നേതാവായി പ്രവർത്തിച്ചു. പിന്നിട് സജീവ രാഷ്‌ട്രീയത്തിൽനിന്ന് മാറി നിൽക്കുകയും മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. ആദ്യകാല നെയ്‌ത്ത് തൊഴിലാളിയായിരുന്നു.
ശനിയാഴ്ച രാവിലെ 9.30മുതൽ 10.30വരെ തളിപ്പറമ്പ് ടൗൺസ്‌ക്വയറിലും 12മണിവരെ തൃച്ചംബരത്തെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്‌കാരം ശനി പകൽ 12ന് ഏഴാംമൈൽ ശ്‌മശാനത്തിൽ. ഭാര്യ: പരേതയായ രതീദേവി. മക്കൾ: രാജേഷ്, രതീഷ് (ബംഗ്ലുരു). മരുമക്കൾ: ലിജിത രാജേഷ് (തലവിൽ), വിജി (എടാട്ട്).