ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി


ലക്നൗ: ഉത്തർപ്രദേശിൽ മുതിർന്ന ബിജെപി നേതാവ് ഗുൽഫാം സിങ് യാദവിനെ (60) വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിൽ ഇന്നലെയായിരുന്നു സംഭവം. ഡഫ്റ്റാര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുൽഫാം സിങിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. വിഷം കുത്തിവെച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞെന്ന് ഗുന്നൗർ സർക്കിൾ ഓഫിസർ ദീപക് തിവാരി പറഞ്ഞു.
നേതാവിനെ സന്ദർശിക്കാനെന്ന പേരിൽ എത്തിയതായിരുന്നു അക്രമികൾ. സുഖവിവരങ്ങൾ അന്വേഷിച്ചതിന് പിന്നാലെ യാദവിൽ നിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു. വെള്ളം നൽകിയതിനു പിന്നാലെ മുറിയിൽ കിടക്കാൻ പോയ യാദവിന്റെ വയറ്റിൽ പ്രതികൾ വിഷം കുത്തിവെയ്ക്കുകയായിരുന്നു. പിന്നാലെ വേദനകൊണ്ടു നിലവിളിച്ച യാദവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നും ഹെൽമറ്റും സിറിഞ്ചും ഫൊറൻസിക് ഉദ്യോഗസ്ഥർ കണ്ടെടുത്തു.