അടിമാലിയിൽ ജനൽകമ്പിയിൽ കെട്ടിത്തൂക്കിയനിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു; അമ്മയും മരിച്ചനിലയിൽ
ഇടുക്കി: അടിമാലിയിൽനാലുവയസ്സുകാരനെ ജനൽ കമ്പിയിൽ കെട്ടിത്തൂക്കിയ നിലയിലും അമ്മയെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി പറുസിറ്റി പെരുമ്പിള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (30), മകൻ ആദിത്യൻ (നാല്) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. രഞ്ജിനിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷാലറ്റ് കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. താൻ മകനെ കൊലപ്പെടുത്തി ജീവനൊടുക്കാൻ പോകുകയാണെന്ന് രഞ്ജിനി ഭർത്താവിനെ ഫോണിൽ വിളിച്ചുപറഞ്ഞുവെന്ന് പോലീസിന് വിവരം ലഭിച്ചതായാണ് അറിവ്.
ഉടൻ തന്നെ ഭർത്താവ് ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തി. മകനെ വീടിന്റെ ജനൽ കമ്പിയിൽ കെട്ടിത്തൂക്കിയതായി കണ്ടു. ആദിത്യന് ജീവൻ ഉണ്ടായിരുന്നു. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ രഞ്ജിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. ആദിത്യന്റെ മൃതദേഹം അടിമാലിയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.
ഇവർ മൂന്നുപേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബമാണ്.ആദിത്യൻ പണിക്കൻകുടി ക്യൂൻമേരി പബ്ലിക് സ്കൂളിലെ പ്ലേസ്കൂൾ വിദ്യാർഥിയാണ്. വെള്ളത്തൂവൽ പോലീസ് സ്ഥലത്ത് എത്തി.
.jpg)

