വയനാട് തുരങ്കപാത: മുഖ്യമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ
മേപ്പാടി : കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ഇരട്ടത്തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അഭിനന്ദിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
tRootC1469263">കേരളത്തിലെ ഏറ്റവും വലുതും ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലുമായ ഈ തുരങ്ക പാതയുടെ വികസനം സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമാണെന്ന് ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള സമ്പർക്കം ഗണ്യമായി മെച്ചപ്പെടും. പതിറ്റാണ്ടുകളായി യാത്രക്കാർ അനുഭവിക്കുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ഇത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വയനാടിന്റെയും കോഴിക്കോടിന്റെയും വിനോദസഞ്ചാരമേഖലയിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കുവാനും വ്യാപാരം, സാമൂഹിക വികസനം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിലൂടെ ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കും തുരങ്കപാത വേഗത പകരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ തുരങ്കപാത എന്നത് ദീർഘകാലത്തെ വലിയൊരു ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ്. ഇത്തരമൊരു വൻകിട പദ്ധതി പ്രാവർത്തികമാക്കാൻ മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്വവും കാണിച്ച ദീർഘവീക്ഷണത്തെയും നിശ്ചയദാർഢ്യത്തെയും താൻ ഏറെ വിലമതിക്കുന്നു. കേരളത്തിന്റെ ഭാവി വികസനത്തെ രൂപപ്പെടുത്തുന്ന ഈ പദ്ധതി ഓരോ മലയാളിക്കും അഭിമാനമാണെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
.jpg)


