പ്രകൃതി ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സമഗ്ര നിയമ നിർമാണം നടത്തണം: പി. മുജീബ് റഹ് മാൻ


വയനാട് : പ്രകൃതി ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഡിസാസ്റ്റർ മാനേജ്മെൻ്റ് ആക്ട് മാതൃകയിൽ സമഗ്ര പുനരധിവാസ നിയമം നിർമിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ ആവശ്യപ്പെട്ടു. ചൂരൽമല - മുണ്ടക്കൈ ഉരുൾ ദുരന്ത അതിജീവിതര്‍ക്കായി പീപ്പിൾസ് ഫൗണ്ടേഷൻ അവിഷ്കരിച്ച എറൈസ് മേപ്പാടി പുനരധിവാസ പദ്ധതിയുടെ പ്രൊജക്ട് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ചൂരൽമല -മുണ്ടക്കൈ ദുരിതബാധിതരോടുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. ദുരന്തം സംഭവിച്ച് ആറ് മാസം പിന്നിട്ടിടും പുനരധിവാസത്തിൻ്റെ മാർഗരേഖ പോലും തയ്യാറായിട്ടില്ല എന്നും അദ്ധേഹം കുറ്റപ്പെടുത്തി.
ദുരന്ത ബാധിതരോടുള്ള സർക്കാരുകളുടെ സമീപനം ആശാവഹമല്ല എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ഐ നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ്, കെ. ബാബു, ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഢൻ്റ് ഒ.വി അപ്പച്ചന്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ റഷീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, സി.പി ഐ ഏരിയ സെക്രട്ടറി വി. യൂസുഫ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡണ്ട് ഫൈസല്‍ പി.എച്ച്, മേപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, ഗ്രാമപഞ്ചായത്ത് അംഗം ഹാരിസ്, ചെന്നൈ ഒരുമ ബൈത്തുസ്സകാത്ത് കണ്‍വീനര്‍ കെ. ഷജീര്‍,ജമാഅത്തെ ഇസ് ലാമി വയനാട് ജില്ലാ പ്രസിഡണ്ട് ടി.പി യൂനുസ് സ്വാഗതവും പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ സി.കെ സമീർ നന്ദിയും പറഞ്ഞു.

30 വീടുകള്‍, സോഷ്യല്‍ എംപവര്‍മെന്റ് സെന്റര്‍, സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി എന്നിവ ഉൾപ്പെടുന്ന എറൈസ് മേപ്പാടി പ്രൊജക്ട് കോംപ്ലക്സ്. ആദ്യ ഘട്ടത്തിൽ പെരുമ്പാവൂർ പീസ് വാലിയുടെ സഹകരണത്തോടെ പത്ത് വീടുകൾ നിർമിക്കും.