നൂറുദിന കര്‍മ്മ പരിപാടിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നല്‍കും: മന്ത്രി എ.പി അനില്‍കുമാര്‍

Anilkumar

വയനാട് : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പതിനായിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ഭൂമി തരംമാറ്റുന്നതിനുള്ള  25,000 അപേക്ഷകള്‍ തീര്‍പ്പാക്കുമെന്നും റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞു. വെള്ളമുണ്ട വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി നിര്‍മിച്ച 27 വീടുകളുടെ താക്കോല്‍ കൈമാറി സംസാരിക്കുയായിരുന്നു മന്ത്രി. പലകാരണങ്ങള്‍ കൊണ്ട് പട്ടയം നിഷേധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും ജില്ലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.  കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് വീടുകളുടെ രേഖകള്‍ കൈമാറി.

2018, 2019 വര്‍ഷത്തെ മഴക്കെടുതിയെ തുടര്‍ന്ന് വിദഗ്ധ സമിതിയുടെ പരിശോധനയില്‍ വെള്ളമുണ്ട വാളാരംകുന്ന് ഉന്നതിയിലെ 82 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന റിപ്പോര്‍ട്ടിനടിസ്ഥാനത്തിലാണ് കുടുംബങ്ങളെ സര്‍ക്കാര്‍ പുനരധിനസിപ്പിച്ചത്. പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 27 വീടുകളാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. വയനാട് നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. പദ്ധതിയില്‍ ഉള്‍പ്പെട്ട 30 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഭൂമി വാങ്ങുന്നതിനും വീട് നിര്‍മാണത്തിനുമായി 10 ലക്ഷം രൂപ റവന്യൂ വകുപ്പും രണ്ട് ലക്ഷം രൂപ പട്ടികര്‍വര്‍ഗ്ഗ വികസന വകുപ്പും പദ്ധതിക്കായി  ചെലവഴിച്ചു.

എം.എല്‍.എ ഉഷാവിജയന്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, മാനന്തവാടി ബ്ലോക്ക്പഞ്ചായത് പ്രസിഡന്റ് മീനാക്ഷി രാമന്‍, വൈസ് പ്രസിഡന്റ് സി.പി മൊയ്തീന്‍ ഹാജി, വെള്ളുണ്ട ഗ്രാപഞ്ചായത് പ്രസിഡന്റ് ടി.എം ഖമര്‍ ലൈല, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഫീദ തസ്‌നി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags