വയനാട്ടിൽ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി


തൊണ്ടർനാട്: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട്, കരിമ്പിൽകുന്നേൽ വീട്ടിൽ രഞ്ജിത്ത്(25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് (KAAPA)പ്രകാരമാണ് ജില്ലയിൽ നിന്നും നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
തൊണ്ടർനാട്, വെള്ളമുണ്ട, കമ്പളക്കാട് തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ കളവു കേസുകളുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനായി കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി ഐ.പി.എസ് അറിയിച്ചു.
