ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധ ഭീഷണി മുഴക്കിയതായി പരാതി
ധർമ്മടം:ധർമ്മടം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി.വോട്ടെടുപ്പ് ദിനമായ ഇന്ന് രാവിലെ 11.45ന് മുഴപ്പിലങ്ങാട് ഭാഗത്തെ 140, 141 ബൂത്തുകളിൽ സന്ദർശനം നടത്തുകയായിരുന്നു സ്ഥാനാർത്ഥി. വോട്ടെടുപ്പ് നില വിലയിരുത്തി മടങ്ങുന്നതിനിടെ വെച്ച് പാച്ചു എന്ന് വിളിക്കുന്ന ഫായിസ് എന്ന സി.പി.എം പ്രവർത്തകന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ സംഘടിതമായെത്തി വഴി തടഞ്ഞു.
യാതൊരുവിധ പ്രകോപനവുമില്ലാതെ തടഞ്ഞുനിർത്തിയ ഇവർ, പരസ്യമായി അസഭ്യം പറയുകയും "ശവംതീനി യെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കൂടാതെ, വോട്ടെടുപ്പ് ദിവസം വോട്ടർമാരെ ഭയപ്പെടുത്തുന്ന രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, സ്ഥാനാർത്ഥിയെ കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് വധഭീഷണി മുഴക്കുകയും ചെയ്തു. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ തൻ്റെ ഔദ്യോഗികമായ കടമകൾ നിർവ്വഹിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ശാരീരികമായ ആക്രമണത്തിന് മുതിരുകയും ചെയ്ത ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അബ്ദുൾ റഷീദ് എടക്കാട് പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപെട്ടു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സമാധാനപരമായ വോട്ടെടുപ്പ് തടസ്സപ്പെടുത്താനും ശ്രമിച്ച ഫായിസ് (പാച്ചു), കണ്ടാലറിയാവുന്ന മറ്റ് സി.പി.എം പ്രവർത്തകർ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും (BNS), ജനപ്രാതിനിധ്യ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുൾ റഷീദ് എടക്കാട് പൊലിസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
.jpg)


