ഓണവിപണി മുന്നിൽ കണ്ട് കൃഷിയിറക്കിയ കർഷകർക്ക് തിരിച്ചടി ; നേന്ത്രവാഴകൾക്ക് പട്ടപ്പഴുക്കൽ രോഗം
പാലക്കാട്: ഓണവിപണി മുന്നിൽ കണ്ട് നേന്ത്രവാഴ കൃഷിയിറക്കിയ കർഷകർക്ക് തിരിച്ചടിയായി മഴക്കാലത്ത് വാഴകളിൽ പട്ടപ്പഴുക്കൽ രോഗം വ്യാപകമാകുന്നു. വാഴയുടെ അടിഭാഗത്തെ പട്ടകൾ പഴുത്ത് ക്രമേണ വാഴ ശോഷിച്ച് നശിക്കുന്ന സ്ഥിതിയാണ് പല കൃഷിയിടങ്ങളിലും. കുലവരുന്ന ഘട്ടത്തിലെത്തിയ വാഴകൾ രോഗബാധിതമാകുന്നത് കർഷകരുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
വടക്കഞ്ചേരി പാളയത്ത് നേന്ത്രവാഴ കൃഷി ചെയ്യുന്ന കർഷകനായ സന്യാസിയുടെ കൃഷിയിടത്തിലും രോഗബാധ രൂക്ഷമാണ്. 375 നേന്ത്രവാഴകളാണ് അദ്ദേഹം കൃഷിയിറക്കിയത്. ഇതിനിടെ പന്നിയുടെ ആക്രമണത്തിൽ ഇരുന്നൂറോളം വാഴകൾ നശിച്ചു. അവശേഷിച്ച വാഴകളിൽ പലതിനും ഇപ്പോൾ പട്ടപ്പഴുക്കൽ രോഗം ബാധിച്ചിരിക്കുകയാണ്.
മഴയെ തുടർന്ന് കൃഷിയിടത്തിൽ ഈർപ്പം കൂടിയതും രോഗവ്യാപനത്തിന് കാരണമായതായി കർഷകർ പറയുന്നു. കുലവരുന്ന പ്രായത്തിലുള്ള വാഴകൾക്ക് രോഗം ബാധിച്ചതോടെ മാസങ്ങളോളം നടത്തിയ അധ്വാനവും ചെലവഴിച്ച പണവും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കർഷകർ. വായ്പയെടുത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് സന്യാസി വാഴകൃഷി നടത്തിയത്. കൃഷിയിറക്കുമ്പോൾ ഓണവിപണിയിലെ നേന്ത്രക്കായയുടെ വിലയായിരുന്നു പ്രധാന പ്രതീക്ഷ. എന്നാൽ കൃഷിയിടത്തിലെത്തിയ രോഗവും വന്യജീവികളുടെ ആക്രമണവും ആ പ്രതീക്ഷകൾ ഒന്നൊന്നായി തകർക്കുകയാണ്.
വിപണിയിൽ നേന്ത്രക്കായയ്ക്ക് ഇപ്പോൾ മികച്ച വില ലഭിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ചില്ലറ വിൽപ്പനവില കിലോയ്ക്ക് 70 രൂപ കടന്നിട്ടുണ്ട്. ഓണത്തിരക്ക് ആരംഭിക്കുന്നതോടെ നാടൻ നേന്ത്രക്കായയുടെ വില കിലോയ്ക്ക് 100 രൂപയോട് അടുക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
.jpg)

