ദക്ഷയാഗം മുടക്കാന്‍ വീരഭദ്രസ്വാമികള്‍ ഭൂതഗണങ്ങളുമായി വന്നതിനെ അനുസ്മരിച്ച് കൊട്ടിയൂരിലെ മുത്തപ്പന്‍ വരവ്
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് മുത്തപ്പൻ വരവ്. ദക്ഷയാഗം മുടക്കാന്‍ വീരഭദ്രസ്വാമികള്‍ ഭൂതഗണങ്ങളുമായി വന്നതിനെ അനുസ്മരിക്കുന്നതാണ് മുത്തപ്പന്‍ വരവ്. കൊട്ടേരിക്കാവില്‍ നിന്നാണ് മുത്തപ്പന്റെ വരവ് . ഇളനീരാട്ട നാൾ രാത്രിയിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ് ദൈവം വരവ് എന്നറിയപ്പെടുന്നത്. രാത്രിയിലെ പാത്രംവിളി എന്ന ചടങ്ങിനു ശേഷം പെരുവണ്ണാൻ സ്ഥാനീകൻ കൊട്ടേരിക്കാവിലെത്തുന്നു. കിഴക്കേനടയിലാണ് കൊട്ടേരിക്കാവ് അല്പസമയം കഴിഞ്ഞ് പുറങ്കലയൻ സ്ഥാനികനുമെത്തുന്നു.രണ്ടുപേരും പരസ്പരം സംസാരിക്കാതെ പുറം തിരിഞ്ഞ് ഇരിക്കുന്നു.
രാശിവിളി കേട്ടു കഴിഞ്ഞാൽ ഒറ്റപ്പിലാൻ സ്ഥാനീകൻ കൊട്ടേരിക്കാവിലെത്തി രണ്ടു പേർക്കും ദക്ഷിണ നൽകി മടങ്ങുന്നു.
പിന്നീട് പുറങ്കലയനെ, പെരുവണ്ണാൻ സ്ഥാനികൻ ദൈവവേഷം ധരിപ്പിക്കുന്നു. ദൈവം പാലക്കീഴിലെത്തി കാത്തിരിക്കുന്നു. ആ സമയത്ത് ഒറ്റപ്പിലാനും കൂട്ടരും അവിടെയെത്തി ദൈവത്തെ വണങ്ങി, എല്ലാവരും ഒരുമിച്ച് തിരുവഞ്ചിറയിലെ ബലിക്കല്ലിനടുത്തെത്തുന്നു. പന്തക്കിടാങ്ങൾ തിരുവഞ്ചിറക്ക് സമീപം പന്തങ്ങൾ കത്തിച്ച് പിടിച്ച് നിൽക്കുന്നുണ്ടാകും. ഇരുവശത്തുമായി കത്തിച്ചു പിടിച്ച പന്തങ്ങൾക്കിടയിലൂടെ നമ്പീശൻ, ദൈവത്തിന് അരി ചൊരിഞ്ഞു കൊടുക്കുന്നു. ഈ സമയത്ത് ഭണ്ഡാരറയിൽ നിന്ന് വാളശ്ശൻമാർ ചപ്പാരം ഭഗവതിയുടെ വാളുകളുമായി പുറത്തു വരികയും, വാളുയർത്തിക്കാണിച്ച ഉടനെ ദൈവം വന്ദിച്ച് തിരിച്ചു പോവുകയും ചെയ്യുന്നു.
.jpg)

