പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ സാധിക്കും :മന്ത്രി റോഷി അഗസ്റ്റിന്‍

google news
dddd

പത്തനംതിട്ട : പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ ജലജീവന്‍ മിഷനിലൂടെ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ പ്രമാടം ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 102.80 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം പൂങ്കാവ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ കുടിവെള്ള പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്.

നാടിന്റെ സമഗ്രമായ മാറ്റത്തിന് വഴിതെളിക്കുന്ന വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. പ്രധാന കുടിവെള്ള പദ്ധതിക്കു പുറമേ മൈക്രോ കുടിവെള്ള പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു.സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 35 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുവാന്‍ സാധിച്ചു. രണ്ടു വര്‍ഷം മുന്‍പ് 17 ലക്ഷം പേര്‍ക്കാണ് കൊടുത്തിരുന്നത്. 40 ലക്ഷം പേര്‍ക്ക് കൊടുക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രമാടം ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും വെള്ളമെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 102.80 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനമാണ് 58 കോടി രൂപ ചിലവില്‍ ആരംഭിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.പ്രമാടം പഞ്ചായത്തിലെ 9669 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ പ്രമാടം പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

ചടങ്ങില്‍ ആന്റോ ആന്റണി എംപി,  കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.നവനിത്ത്, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജ്,  പ്രമാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീകല നായര്‍, കെ.ആര്‍.പ്രമോദ്, ജി.ഹരികൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags