കൊട്ടിയൂർ ബാവലിക്കെട്ടിന് പൊന്നമ്പിലാത്ത് പാറപ്രവൻ കുടുംബമെത്തി
കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ യാഗ മഹോത്സവത്തിൽ ബാവലിക്കെട്ട് ചടങ്ങിന് പാരമ്പര്യ അവകാശ സ്മരണ പുതുക്കി കോട്ടയം മലബാർ പൊന്നമ്പിലാത്ത് പാറപ്രവൻ തറവാട്ടുകാരെത്തി. കൊട്ടിയൂർ യാഗമഹോത്സവവുമായി ബന്ധപ്പെട്ട് വർഷങ്ങളായി മുടങ്ങിക്കിടന്ന ചടങ്ങ് പുനസ്ഥാപിക്കണമെന്ന് പൊന്നമ്പിലാത്ത് പാറപ്രവൻ കുടുംബ ട്രസ്റ്റ് തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ട്രസ്റ്റ് പ്രസിഡൻ്റും കർണാടക സ്റ്റേറ്റ് മിനിമം വേജസ് ബോർഡ് ചെയർമാൻ ടി. എം ഷാഹിദ് തെക്കിലും ട്രസ്റ്റ് സെക്രട്ടറിയും മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ എൻ ആർ മായനും കൊട്ടിയൂരിലെത്തിയത്.
സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോടും കാലിക്കട്ട് യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാർ അഡ്വ രവീന്ദ്രൻ കണ്ണോത്തും ഒപ്പമുണ്ടായിരുന്നു.ശനിയാഴ്ച രാവിലെ പത്തിന് കൊട്ടിയൂർ മന്ദഞ്ചേരി ബാവലി പുഴയോരത്ത് എത്തി പ്രതീകാത്മകമായി ബാവലി പുഴയിൽ നിന്ന് കരിങ്കല്ല് എടുത്ത് ബാവലിക്കെട്ട് ചടങ്ങിൻ്റെ സ്മരണ പുതുക്കുകയായിരുന്നു.
കർണാടകയിൽ ക്യാബിനറ്റ് പദവിയുള്ള ടി. എം ഷാഹിദ് തെക്കിലിനെ കൊട്ടിയൂർ ദേവസ്വം അധികൃതരും
ട്രസ്റ്റി ബോർഡും ചേർന്ന് സ്വീകരിച്ചു.ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നമ്പ്യാർ,ആക്കൽ ദാമോദരൻ നായർ,ചാത്തോത്ത് സുബ്രഹ്മണ്യൻ മാസ്റ്റർ ,കുളങ്ങരത്ത് കുഞ്ഞികൃഷ്ണൻ നായർ കൊട്ടിയൂർ ദേവസ്വം
എക്സി ക്യൂട്ടീവ് ഓഫീസർഗോകുൽ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.ക്ഷേത്രത്തിൽ അന്നദാന വഴിപാട് നടത്തിയാണ് പൊന്നമ്പിലാത്ത് പാറപ്രവൻ ട്രസ്റ്റ് സാരഥികൾ മടങ്ങിയത്.
കർണാടക സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് ടി എം ഷാഹിദ് തെക്കിൽ.
ദക്ഷിണേന്ത്യയിലെ പ്രമുഖ ജന്മി കുടുംബവും വ്യവസായ പ്രമുഖരുമടങ്ങുന്നതാണ് തലശ്ശേരി കോട്ടയം മലബാർ പൊന്നമ്പിലാത്ത് പാറ പ്രവൻ തറവാട് കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏക്കറ കണക്കിന് കൃഷിത്തോട്ടം ഇവർക്കുണ്ടായിരുന്നു.
.jpg)

