ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് 68 ലക്ഷം തട്ടിയ യുവതി എറണാകുളം ലുലുമാളില്‍ വെച്ച് പിടിയില്‍

Woman arrested at Ernakulam Lulu Mall for duping 68 lakhs by pretending to be a doctor
ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള മുബീന ഡോക്ടറാണെന്ന് വിശ്വസിക്കുന്ന തരത്തിലാണ് ഇടപെട്ടിരുന്നത്.

പാലക്കാട്: ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് 68 ലക്ഷംരൂപ തട്ടിയ പരാതിയില്‍ യുവതി പിടിയില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പയ്യനടം കുണ്ടുതൊടിക സ്വദേശിനി മുഹമ്മദിന്റെ മകള്‍ മുബീന എന്ന ഡോ. നിഖിത മേനോനെ(35) യാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് എറണാകുളം ലുലുമാളില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 

tRootC1469263">

കാവില്‍പ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയായ പ്രജീഷ് എന്ന യുവാവിനെയാണ് തട്ടിപ്പിന് ഇരയാക്കിയത്.
താന്‍ ഡോക്ടര്‍ ആണെന്നും മനിശേരി മനയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകളായ ഡോ: നിഖിത ബ്രഹ്മദത്തനാണെന്നുമാണ് പ്രതി വിശ്വസിപ്പിച്ചത്. 

മനിശേരി മനയിലെ കോടികളുടെ അവകാശി ആണെന്നും പറഞ്ഞു. തറവാട്ടില്‍ ആണവകാശികള്‍ ഇല്ലാത്തതിനാല്‍ ദത്തെടുക്കുവാന്‍ തയ്യാറാണെന്ന് പറഞ്ഞ് ദത്തെടുത്തതായി സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്‍കി വിശ്വസിപ്പിക്കുകയും ചെയ്തു.

ഒരു വര്‍ഷത്തോളം തുടര്‍ന്ന സൗഹൃദത്തിനിടെ പരാതിക്കാരനെ താന്‍ ജോലി ചെയ്യുന്നതായി പറയുന്ന പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ഇടയ്ക്കിടെ വിളിച്ചുവരുത്തി. ഈ സമയം ഡോക്ടറുടെ വേഷം ധരിച്ച് സ്‌തെതസ്‌കോപ്പ് അണിഞ്ഞെത്തി, പ്രതിയുടെ തന്നെ സഹായികളായി പ്രവര്‍ത്തിക്കുന്ന ആളുകളെ നിര്‍ത്തി അവരോട് സംസാരിച്ച് വിശ്വസിപ്പിച്ചു. 

തുടര്‍ന്ന് താന്‍ നിര്‍മ്മിക്കുന്ന ഐ.വി.എഫ് ആശുപത്രിയില്‍ പരാതിക്കാരനെ പാര്‍ട്ണര്‍ ആക്കാം എന്നുപറഞ്ഞ് 68 ലക്ഷം രൂപയോളം പല തവണയായി കൈപ്പറ്റി. ഈ സ്ത്രീ പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചു വാങ്ങുകയും ആദ്യഘട്ടത്തില്‍ അത് തിരിച്ചു നല്‍കുകയും അടുത്ത തവണ കൂടുതല്‍ പണം വാങ്ങിച്ച് തിരിച്ച് നല്‍കാതെ മുങ്ങുകയുമാണ് രീതിയെന്ന് പോലീസ് പറഞ്ഞു. 

2023 ലാണ് ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തത്. വിവിധ ജില്ലകളില്‍ പല പേരുകളിലും പല സ്ഥലത്തും ഒളിവില്‍ കഴിയുകയായിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സ്‌പെഷല്‍ ടീമിനെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തു നിന്നും പിടികൂടിയത്.

അറസ്റ്റ് ചെയ്യുന്ന സമയത്ത് അവരുടെ പക്കല്‍ നിന്നും ഒരു ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. കേസില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന പ്രതിയോടൊപ്പം താമസിച്ചിരുന്ന രണ്ടാംപ്രതി അമ്പലപ്പുഴ നീര്‍ക്കുന്നം ശ്യാം നിവാസില്‍ ശ്യാം സന്തോഷി(33)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ ജാമ്യത്തിലാണ്.

ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള മുബീന ഡോക്ടറാണെന്ന് വിശ്വസിക്കുന്ന തരത്തിലാണ് ഇടപെട്ടിരുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ വി. ഹേമലത, എം. വിജയകുമാര്‍, എ.എസ്.ഐ ഉഷാദേവി, എസ്.സി.പി.ഒ ആര്‍. രാജീദ്, മുഹമ്മദ് ഷെറീഫ്, പ്രദീപ്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷ നുകളില്‍ സമാന രീതിയിലുള്ള തട്ടിപ്പിന് കേസുണ്ടെന്ന് പോലീസ് അറിയിച്ചു.

Tags