ഹരിത ഡെസ്റ്റിനേഷനാകാനൊരുങ്ങി നെല്ലിയാമ്പതി; ഒക്ടോബർ രണ്ടു മുതൽ പ്ലാസ്റ്റിക് നിരോധനം


പാലക്കാട് : ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയെ സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി 'ഹരിത ഡെസ്റ്റിനേഷൻ' പദവിയിലേക്ക് ഉയർത്താൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ ഇവിടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തും. മലയോര ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, കളക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിലാണ് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഇതു സംബന്ധിച്ച നിർദേശം നൽകിയത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃത്യമായ കർമ്മപദ്ധതി (ആക്ഷൻ പ്ലാൻ) രൂപീകരിക്കാൻ ജില്ല കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
tRootC1469263">അഞ്ച് ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, കമ്പോസ്റ്റ് ചെയത് ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ബാഗുകൾ, പ്ലാസ്റ്റിക് സാഷെകൾ, വിനൈൽ അസറ്റേറ്റ്, മാലിക് ആസിഡ്, വിനൈൽ ക്ലോറൈഡ് കോപോളിമർ എന്നിവ അടങ്ങിയ സ്റ്റോറേജ് ഐറ്റംസ്, നോൺ വുവൺ കാരി ബാഗുകൾ, ലാമിനേറ്റ് ചെയത ബേക്കറി ബോക്‌സുകൾ, രണ്ട് ലിറ്ററിൽ താഴെയുള്ള സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടും.

പകരമായി വാട്ടർ കിയോസ്‌കുകൾ, സ്റ്റെയിൻലസ് സ്റ്റീൽ/ഗ്ലാസ്/ കോപ്പർ ബോട്ടിലുകൾ, സ്റ്റെയിൻലസ് സ്റ്റീൽ/ ഗ്ലാസ്/ ടിൻ/ സെറാമിക്/ബയോ ഡീഗ്രേഡബിൾ, പാള പോലുള്ള പ്രകൃതി ദത്ത് വസ്തുക്കൾ ഉപയോഗിച്ചുള്ള കണ്ടെയ്‌നറുകൾ, സ്റ്റീൽ, മരം, മണ്ണ്, കോപ്പർ ഉപയോഗിച്ചുള്ള പാത്രങ്ങൾ, ഫില്ലിങ് സ്റ്റേഷനുകൾ, തുണിയോ പേപ്പറോ ഉപയോഗിച്ചുള്ള ബാഗുകൾ, മെറ്റൽ കണ്ടെയ്‌നറുകൾ, മെറ്റൽ കണ്ടെയ്‌നറുകൾ, ഫില്ലിങ് സ്റ്റേഷനുകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത്.
നെല്ലിയാമ്പതി ഹിൽ സ്റ്റേഷനുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിവിധ വകുപ്പുകൾ, അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി സബ് കമ്മിറ്റി രൂപീകരിക്കും. പിന്നീട് ഹരിത ചെക്ക്‌പോസ്റ്റ്, പ്രചാരണം, ബോധവത്കരണ എക്‌സിബിഷൻ, കുടിവെള്ള ലഭ്യത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി 15 ദിവസത്തിനുള്ളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി യോഗം ചേരും. ഓഗസ്റ്റ് 15 ഓടെ പ്ലാസ്റ്റിക് നിരോധനത്തിനുള്ള പ്രവർത്തനങ്ങൾ ആക്ഷൻ പ്ലാൻ അടിസ്ഥാനമാക്കി ആരംഭിച്ച് ഒക്ടോബർ രണ്ടോടെ പൂർണ്ണമായും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് ഗൗരവകരമായി കണ്ട് ദീർഘകാലത്തേക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാകണം പദ്ധതി നടപ്പിലാക്കേണ്ടതെന്ന ജില്ല കളക്ടർ പറഞ്ഞു. ഭാവി തലമുറയ്ക്ക് കരുതലും വിനോദ സഞ്ചാരികൾക്ക് നെല്ലിയാമ്പതിയുടെ യഥാർത്ഥ സൗന്ദര്യം കലർപ്പില്ലാതെ ആസ്വദിക്കുന്നതിന് പ്ലാസ്റ്റിക് നിരോധനം ഗുണകരമാകുമെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ ഇത് സാധ്യമാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ സജി തോമസ്, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ജി വരുൺ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്ലാന്റേഷൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് വ്യാപാരി സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.