പാലാ ചക്കാമ്പുഴയിൽ അക്രമകാരികളായി പുറത്തിറങ്ങിയ കുറുക്കന്മാരെ വെടിവച്ചു കൊല്ലണം: മാണി സി കാപ്പൻ

google news
maani c kappan

പാലാ: പാലാ ചക്കാമ്പുഴയിൽ അക്രമകാരികളായി പുറത്തിറങ്ങിയ കുറുക്കന്മാരെ വെടിവച്ച് കൊന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ജനങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളിൽ നിന്നും ജനങ്ങൾക്ക് സുരക്ഷ നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. വന്യമൃഗങ്ങൾക്കു ഒരുക്കുന്ന സുരക്ഷപോലും മനുഷ്യന് ഇല്ലാതാക്കുന്ന നിയമങ്ങൾ അടിയന്തിരമായി പുന:പരിശോധിക്കണം. കുറുക്കൻ്റെ അക്രമം നടന്ന പ്രദേശങ്ങളിലെ ചില സ്വകാര്യ പുരയിടങ്ങളിൽ കാടുപിടിച്ചു കിടക്കുകയാണ്.

അടിയന്തിരമായി ജനവാസ കേന്ദ്രങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിൽ നിന്നും ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു. കുറുക്കൻ്റെ  അക്രമത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കണം. ഇവർക്കു അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണം. അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും മനുഷ്യരെയും നാട്ടുമൃഗങ്ങളെയും ആക്രമിക്കാൻ സാധ്യത നിലനിൽക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണം. ഈ വിഷയത്തിൽ ജനങ്ങൾക്കൊപ്പം ഏതറ്റം വരെയും ഉണ്ടാവുമെന്നും എം എൽ എ വ്യക്തമാക്കി. അടിയന്തിര നടപടികൾ സ്വീകരിക്കാനായുള്ള പ്രവർത്തനങ്ങൾ ഏകോപിക്കാൻ ജില്ലാ കളക്ടർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാപ്പൻ അറിയിച്ചു.

Tags