നൂറ് ദിന കർമ്മ പരിപാടിയിൽ സംസ്ഥാനത്ത് പുതിയതായി അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി; മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം; സർക്കാരിന്റെ വിഷൻ -2031 പദ്ധതിയുടെ ഭാഗമായി സർക്കാർ/കേന്ദ്ര സർക്കാർ സർവ്വീസുകളിൽ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനായി പുതിയതായി അഞ്ച് യുവജന പരിശീലന കേന്ദ്രങ്ങൾ കൂടെ ആരംഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന അഞ്ച് പുതിയ പരിശീലന കേന്ദ്രങ്ങൾ അടുത്തയാഴ്ചയോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവർത്തികളുടെ പൂർത്തീകരണം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ഇത് കൂടാതെ സംസ്ഥാനത്ത് പുതിയതായി 13 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 7 ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിൽ 14 ജില്ലകളിലായി 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിച്ചു വരുകയാണ്. ഈ കേന്ദ്രങ്ങളിലൂടെ ഇതുവരെ 75,525 ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയും ഏകദേശം 4,330 പേർക്ക് സർക്കാർ മേഖലയിൽ തൊഴിൽ നേടുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ് ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ വിജയൻ ഐഎഎസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിസാർ. എച്ച്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രൊഫ. (ഡോ) പി. നസീർ, ന്യൂന പക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ , വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കെടുത്തു.
.jpg)

