രാഷ്ട്രപിതാവിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ ഗാന്ധിസ്‌ക്വയറിൽ പ്രതിഷേധം

ssss

പാലാ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ അപലപിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനിയിലുള്ള ഗാന്ധിസ്ക്വയറിൽ പ്രതിഷേധമുയർത്തി. പ്രതിഷേധം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ പരാമർശം  രാജ്യത്തിനു ലോകത്താകമാനം  അവമതിപ്പ് ഉളവാക്കിയിരിക്കുകയാണ്. ഇതിലൂടെ ലോകത്തിനു മുന്നിൽ പ്രധാനമന്ത്രി സ്വയം ചെറുതാകുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നടപടി അബദ്ധവശാലുള്ളതാണെന്ന് കരുതാനാവില്ല. നരേന്ദ്രമോദി പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് എബി ജെ ജോസ് ആവശ്യപ്പെട്ടു.

രാഷ്ട്ര താത്പര്യത്തിനെതിരായി രാഷ്ട്രനേതാക്കൾ പ്രവർത്തിക്കുന്നത് അനുചിതമാണ്. ലോക രാഷ്ട്രങ്ങളിൽ ഗാന്ധിജിക്ക് അനുദിനം പ്രസക്തി വർദ്ധിച്ചു വരുമ്പോൾ ഗാന്ധിജിയുടെ ജന്മനാട്ടിൽ രാഷ്ട്രനേതാവ് തന്നെ അദ്ദേഹത്തെ വില കുറച്ചു കാട്ടാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നാണ് ഇന്ത്യൻ ജനതയ്ക്ക് പറയാനുള്ളത്. ഗാന്ധിജിയുടെ സ്മരണകളെപ്പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നത് ദുസൂചനയാണെന്നും ജനങ്ങൾ കരുതിയിരിക്കണമെന്നാണ് ഇത്തരം സൂചനകൾ നൽകുന്ന സന്ദേശമെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. മഹാത്മാവേ മാപ്പ് എന്നെഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം നടത്തിയത്. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്വ സന്തോഷ് മണർകാട്, അഡ്വ ജോസ് ചന്ദ്രത്തിൽ, ജെറി ജോസ്, വിനയകുമാർ പാലാ, ജോബിൻ ജോസ്, അമൽ കെ ഷിബു, ജിൻസ് ജോസ് എന്നിവർ പ്രസംഗിച്ചു.

Tags